ഫൈനൽ ടിക്കറ്റിനായി കോലിയും ഗില്ലും നേർക്കുനേർ; ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഇന്ന് ആർസിബി - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ധരംശാലയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുൻ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരായ രണ്ട് മുൻനിര ശക്തികൾ നേർക്കുനേർ വരുമ്പോൾ കടുത്തൊരു പോരാട്ടമാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗ് ഘട്ടത്തിലെ 14 കളികളിൽ നിന്ന് 18 പോയിന്റ് വീതം നേടിയാണ് ഇരുടീമുകളും പ്ലേഓഫിലെത്തിയത്. നെറ്റ് റൺറേറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിച്ചത് എന്നതുതന്നെ ഇരുടീമുകളുടെയും തുല്യശക്തി തെളിയിക്കുന്നു.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻ പ്രകടനം ആവർത്തിക്കുന്ന ആർസിബിയുടെ പ്രധാന കരുത്ത് റൺ മെഷീൻ വിരാട് കോലിയാണ്. ഫിൽ സാൾട്ടിന്റെ പരിക്കിന്റെ പശ്ചാത്തലത്തിൽ വെങ്കടേഷ് അയ്യർ തന്നെ കോലിയുടെ ഓപ്പണിംഗ് പങ്കാളിയായേക്കും. ദേവ്ദത്ത് പടിക്കൽ, രജത്ത് പാടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര അതിവേഗം റണ്ണടിച്ച് ആർസിബിക്ക് ആധിപത്യം നൽകാൻ കെൽപുള്ളവരാണ്. മറുഭാഗത്ത് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്്‍ലർ ത്രയത്തിലാണ് ഗുജറാത്തിന്റെ പ്രതീക്ഷകൾ. ഈ സീസണിലെ റൺവേട്ടക്കാരിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സായ് സുദർശനും ഗില്ലും നൽകുന്ന തുടക്കം ഗുജറാത്തിന് നിർണായകമാകും.
ഇരുടീമുകളുടെയും ബൗളിംഗ് നിരയും ഒന്നിനൊന്ന് മെച്ചമാണ്. 24 വിക്കറ്റുകൾ വീതം നേടി പേസ് ബൗളിംഗിന് നേതൃത്വം നൽകുന്നത് ഭുവനേശ്വർ കുമാറും കാഗിസോ റബാഡയുമാണ്. ഭുവനേശ്വറിനൊപ്പം ജോഷ് ഹേയ്‌സൽവുഡ് ആർസിബിക്കായി കണിശതയോടെ പന്തെറിയുമ്പോൾ, ഗുജറാത്ത് നിരയിൽ റബാഡയ്ക്ക് പിന്തുണയുമായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്‌ണയുമുണ്ട്. മധ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ ഗുജറാത്ത് റാഷിദ് ഖാൻ, സായ് കിഷോർ സഖ്യത്തെ ആശ്രയിക്കുമ്പോൾ ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ്മ എന്നിവരിലൂടെയാണ് ബെംഗളൂരു മറുപടി നൽകുന്നത്.
ഐപിഎൽ ചരിത്രത്തിലെ നേർക്കുനേർ കണക്കുകളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആകെ ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ നാല് വീതം ജയമാണ് ബെംഗളൂരുവിനും ഗുജറാത്തിനുമുള്ളത്. ഈ സീസണിലെ ലീഗ് മത്സരങ്ങളിലും ഇരുടീമും ഓരോ കളി വീതം ജയിച്ചു. ഇന്ന് ധരംശാലയിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. എന്നാൽ തോൽക്കുന്നവർക്ക് നിരാശപ്പെടേണ്ടതില്ല; സൺറൈസേഴ്‌സ് ഹൈദരാബാദ് - രാജസ്ഥാൻ റോയൽസ് എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്താൻ അവർക്ക് ഒരവസരം കൂടി ലഭിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.