ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: കുഞ്ഞിനെ വേണ്ടെന്ന് 19-കാരിയായ അമ്മ; സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുക്കും
താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ സംരക്ഷിക്കാൻ തയ്യാറല്ലെന്ന് പത്തൊൻപതുകാരിയായ അമ്മ. ഇതോടെ കുഞ്ഞിന്റെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഏറ്റെടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറാൻ തീരുമാനിച്ചു. നിലവിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
കുഞ്ഞിനെ വേണ്ടെന്ന് അമ്മ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സി.ഡബ്ല്യു.സി ഇടപെടൽ. എന്നാൽ രണ്ടുമാസത്തെ താൽക്കാലിക പരിപാലന കാലാവധിക്കുള്ളിൽ അമ്മയ്ക്ക് മനംമാറ്റമുണ്ടായാൽ കുഞ്ഞിനെ തിരികെ വിട്ടുനൽകാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
യുവതിക്കെതിരെ വധശ്രമത്തിനാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുള്ളത്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഗർഭിണിയാണെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചെങ്കിലും യുവതി ഇത് നിഷേധിച്ചിരുന്നു. തുടർന്ന് പുലർച്ചെയോടെ ശുചിമുറിയിൽ പ്രവേശിച്ച യുവതി പ്രസവിക്കുകയും, പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റി കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് കുരുന്നിന്റെ ജീവൻ രക്ഷിച്ചത്.
കാമുകനിൽ നിന്നാണ് ഗർഭധാരണം ഉണ്ടായതെന്നും പിന്നീട് ഇയാൾ താനുമായി അകന്നുവെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.