"വന്യമൃഗ ആക്രമണത്തിലെ മരണങ്ങൾക്ക് ധാർമിക ഉത്തരവാദിത്തം വനംവകുപ്പിന്"; നഷ്ടപരിഹാരത്തിന് സംയുക്ത പോർട്ടലും എഐ നിരീക്ഷണവുമായി വനംമന്ത്രി
തിരുവനന്തപുരം: വനത്തിന് അകത്തോ പുറത്തോ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അതിന്റെ ധാർമിക ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇരയാകുന്നവർക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രത്യേക പോർട്ടൽ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
ജനവാസമേഖലകളിൽ വലിയ ഭീഷണിയാകുന്ന കാട്ടുപന്നികളെ നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും. ഇതിനായി ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി ജൂൺ 15-ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ജനവാസമേഖലയിലെ കാട്ടുപന്നികളുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തും. നിലവിലുള്ള 2000 കിലോമീറ്റർ സോളാർ വേലി 100 ദിവസംകൊണ്ട് 2500 കിലോമീറ്ററായും, ഈ വർഷം തന്നെ അത് 3000 കിലോമീറ്ററായും വർധിപ്പിക്കും. സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാൻ സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്നും ജനങ്ങൾക്ക് ഇതിൽ നിയന്ത്രിതമായി പരിശോധന നടത്താൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മേഖലയിലെ കടുവ ശല്യത്തിനുള്ള പ്രധാന കാരണവും മന്ത്രി വിശദീകരിച്ചു. വയനാട്ടിൽ ഒരു കടുവയ്ക്ക് ജീവിക്കാൻ 20 സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി വേണ്ട സ്ഥാനത്ത്, നിലവിൽ നാല് സ്‌ക്വയർ കിലോമീറ്റർ മാത്രമാണുള്ളത്. ഈ സ്ഥലാഭാവമാണ് കടുവകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണം. ഇതിനാൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകൾ തയാറാക്കും.
വന്യജീവി ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കൂടാതെ, എഐ (AI) സാങ്കേതികവിദ്യയിൽ ഊന്നിയുള്ള റിയൽ ടൈം മുന്നറിയിപ്പ് സംവിധാനവും, റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റവും എല്ലാ വനം ഡിവിഷനുകളിലും നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.