'പെരുമാറ്റം ചക്രവര്‍ത്തിയെപ്പോലെ, തിരിച്ചടിക്ക് കാരണം ആ പ്രതിച്ഛായ'; പിണറായിയെ കടന്നാക്രമിച്ച് സിപിഐ; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ആവശ്യം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കടുംപിടുത്തങ്ങൾക്കും പെരുമാറ്റ ശൈലിക്കുമെതിരെ ഘടകകക്ഷിയായ സിപിഐയിൽ രൂക്ഷവിമർശനം. സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് പിണറായി വിജയനെതിരെ നേതാക്കൾ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്. പിണറായി വിജയന്റെ പെരുമാറ്റം ഒരു 'ചക്രവർത്തിയെ' പോലെയാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹത്തിന്റെ ഈ ജനവിരുദ്ധമായ പ്രതിച്ഛായയും കർക്കശ നിലപാടുകളുമാണ് പൊതുതിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന്റെ മുഖ്യകാരണമെന്നും സിപിഐ നേതാക്കൾ കുറ്റപ്പെടുത്തി.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെത്തിയപ്പോൾ കൽപ്പറ്റ എംഎൽഎ കൂടിയായ ടി. സിദ്ദീഖിനെ കൂവിവിളിച്ച സംഭവം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായതായി യോഗം വിലയിരുത്തി. ഈ തരംതാണ പെരുമാറ്റം കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫിന്റെ ഭൂരിപക്ഷം വൻതോതിൽ ഉയരാൻ മാത്രമാണ് ഉപകരിച്ചത്. ദുരന്തമുഖത്ത് രാഷ്ട്രീയം കളിച്ചതും ജനപ്രതിനിധികളെ ആക്ഷേപിച്ചതും സാധാരണക്കാരായ വോട്ടർമാരെ ഇടതുപക്ഷത്തിൽ നിന്ന് വലിയ രീതിയിൽ അകറ്റിയതായും യോഗത്തിൽ അഭിപ്രായമുയർന്നു.
തോൽവിയുടെ പശ്ചാത്തലത്തിൽ മുന്നണിയിലെ കക്ഷിനിലയും യോഗ്യതയും അനുസരിച്ച് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു. വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാട് പാർട്ടി മുന്നോട്ട് വെക്കണമെന്നാണ് എക്സിക്യൂട്ടീവിലെ പൊതുവികാരം. സിപിഐ സംസ്ഥാന നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയനും സിപിഎമ്മിനുമെതിരെ വയനാട്ടിൽ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.