Logo
Mon, Jun 08, 2026 • 12:24 AM
LIVE TV
Watch

No business videos available

No Middle East videos available

'ദുബായ് മാതൃകയില്‍ കേരള തീരവും വളരും; കേരളം ഇന്ത്യയുടെ മാരിടൈം ഗേറ്റ്വേയാകും; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍'; വികസന കാഴ്ചപ്പാടുമായി മുഖ്യമന്ത്രി വി.ഡി സതീശന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 07, 2026
1 min read
SHARE:
SAVE: Login to save

'ദുബായ് മാതൃകയില്‍ കേരള തീരവും വളരും; കേരളം ഇന്ത്യയുടെ മാരിടൈം ഗേറ്റ്വേയാകും; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍'; വികസന കാഴ്ചപ്പാടുമായി മുഖ്യമന്ത്രി വി.ഡി സതീശന്

ലോക സമുദ്ര ദിനത്തിന്റെ തലേന്ന്, കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച മാരിടൈം ഹബ്ബാക്കി മാറ്റാനുള്ള വലിയ വികസന കാഴ്ചപ്പാട് പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ വിശാലമായ തീരപ്രദേശങ്ങളും തുറമുഖങ്ങളും സമുദ്രസമ്പത്തും രാജ്യത്തിന്റെ ബ്ലൂ ഇക്കോണമിയുടെ (Blue Economy) പ്രധാന ചാലകശക്തിയായി മാറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തുവിട്ട ലേഖനത്തിലാണ് മുഖ്യമന്ത്രി തന്റെ വികസന നയം വ്യക്തമാക്കിയത്.

കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, 17 ചെറുകിട തുറമുഖങ്ങൾ, ഫിഷിംഗ് ഹാർബറുകൾ, ഉൾനാടൻ ജലപാതകൾ, ടൂറിസം ആസ്തികൾ എന്നിവ സുസ്ഥിരമായ മാരിടൈം വികസനത്തിന് ശക്തമായ അടിത്തറ നൽകുന്നുണ്ടെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമുദ്ര ഗേറ്റ്‌വേയായി മാറാൻ കേരളത്തിന് എല്ലാ സാധ്യതകളുമുണ്ട്. തുറമുഖാധിഷ്ഠിത വികസനം, കോസ്റ്റൽ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ക്രൂയിസ് ടൂറിസം, മാരിടൈം സേവനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആസ്തികളെല്ലാം പരസ്പരം സംയോജിപ്പിച്ച് സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ റോഡ് മാർഗ്ഗം കൊണ്ടുപോകുന്ന ചരക്കുകളുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഘട്ടങ്ങളായി സമുദ്രമാർഗ്ഗത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കോസ്റ്റൽ ഷിപ്പിംഗ് വഴിയുള്ള ചരക്കുനീക്കം ശക്തമാക്കുന്നതിലും, രണ്ടാം ഘട്ടത്തിൽ കേരളത്തിലെ വിപുലമായ നദീശൃംഖലകളെ ബന്ധിപ്പിച്ചുള്ള ക്രൂയിസ് ഷിപ്പിംഗ്, ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏതാണ്ട് 28 ശതമാനവും തുറമുഖ മേഖലയിൽ നിന്നാണെന്ന ആഗോള മാതൃക ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ തീരപ്രദേശത്തിനും സമാനമായ വലിയ സാധ്യതകളുണ്ടെന്ന് ഓർമ്മിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദക്ഷിണേഷ്യയിലെ സുസ്ഥിര തുറമുഖ വികസനത്തിന്റെ മാതൃകയായും ആഗോള ഷിപ്പിംഗ് ഗതാഗതത്തിന്റെ പ്രവേശന കവാടമായും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ ഈ സാമ്പത്തിക വളർച്ച പരിസ്ഥിതി സംരക്ഷണത്തിന് കോട്ടം തട്ടാതെയാകണം. സമുദ്ര മലിനീകരണം, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, കാലാവസ്ഥാ വ്യതിയാനം, തീരശോഷണം തുടങ്ങിയ വെല്ലുവിളികളെ കൃത്യമായി നേരിട്ടില്ലെങ്കിൽ അത് സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ ജനതയുടെ ഉപജീവനത്തെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗ്രീൻ പോർട്ടുകൾ, സ്മാർട്ട് ഷിപ്പിംഗ്, ഓഫ്‌ഷോർ പുനരുപയോഗ ഊർജം, മറൈൻ ബയോടെക്നോളജി, സുസ്ഥിര അക്വാകൾച്ചർ, ബ്ലൂ കാർബൺ സംരംഭങ്ങൾ തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ കേരളത്തിന്റെ ബ്ലൂ ഇക്കോണമിയുടെ ഭാവി വളർച്ചാ എഞ്ചിനുകളായി മുഖ്യമന്ത്രി അടയാളപ്പെടുത്തി. സമുദ്രങ്ങളെ സംരക്ഷിക്കുക എന്നത് കേവലം പരിസ്ഥിതി ഉത്തരവാദിത്തം മാത്രമല്ല, മറിച്ച് മനുഷ്യരാശിയുടെ ഭാവിക്കും സുസ്ഥിര വികസനത്തിനുമുള്ള നിക്ഷേപം കൂടിയാണെന്ന് വ്യക്തമാക്കിയ വി.ഡി. സതീശൻ, സമുദ്രസമ്പത്തിന്റെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ അവ സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്നും അഭ്യർത്ഥിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10