Logo
Sat, Jun 13, 2026 • 12:29 AM
LIVE TV
Watch

No business videos available

No Middle East videos available

അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇന്ന് ഒരു വർഷം; 260 ജീവനുകൾ പൊലിഞ്ഞിട്ടും കോക്ക്പിറ്റിലെ ആ രഹസ്യം ഇന്നും അജ്ഞാതം!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2026
1 min read
SHARE:
SAVE: Login to save

അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇന്ന് ഒരു വർഷം; 260 ജീവനുകൾ പൊലിഞ്ഞിട്ടും കോക്ക്പിറ്റിലെ ആ രഹസ്യം ഇന്നും അജ്ഞാതം!



അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. 260 പേരുടെ ജീവൻ പൊലിഞ്ഞ ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിൽ രാജ്യം നടുങ്ങി നിൽക്കുമ്പോഴും, ദുരന്തത്തിന് കാരണമെന്തെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല.

2025 ജൂൺ 12-നായിരുന്നു അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗേറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് വെറും 32 സെക്കൻഡിനുള്ളിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും, വിമാനം പതിച്ച ജനവാസ മേഖലയിലുണ്ടായിരുന്ന 19 പേരുമാണ് അന്ന് മരണപ്പെട്ടത്.

കോക്ക്പിറ്റിൽ സംഭവിച്ചതെന്ത്? ഉത്തരം കിട്ടാത്ത ചോദ്യം


അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പൈലറ്റിന്റെ പിഴവാണോ, സാങ്കേതിക തകരാറാണോ അതോ അട്ടിമറിയാണോ എന്നതിനെച്ചൊല്ലിയുള്ള സംശയങ്ങൾ ഇപ്പോഴും തുടരുകയാണ്.

2025 ജൂലൈയിൽ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളാണ് ഈ ദുരന്തത്തെ കൂടുതൽ നിഗൂഢമാക്കുന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്ക്‌പിറ്റിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും 'റൺ' (Run) ഓപ്ഷനിൽ നിന്ന് 'കട്ട്‌ഓഫ്' (Cut-off) എന്ന നിലയിലേക്ക് മാറിയെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. സ്വിച്ച് വീണ്ടും 'റൺ' ഓപ്ഷനിലേക്ക് മാറ്റാൻ പൈലറ്റ് ശ്രമിച്ചെങ്കിലും അതിനുള്ളിൽ വിമാനം സമീപത്തുള്ള കെട്ടിടത്തിൽ ഇടിച്ച് തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

"എഞ്ചിനിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ ആരാണ് ഓഫ് ചെയ്തത്?" എന്ന് കോക്ക്പിറ്റിൽ നിന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് ആരാണ് മറുപടി നൽകിയതെന്നോ, എന്താണ് സംഭവിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല.

അട്ടിമറിയോ അതോ പിഴവോ?

പൈലറ്റുമാരിൽ ആരെങ്കിലും മനഃപൂർവ്വം സ്വിച്ച് ഓഫ് ചെയ്തതാണോ എന്ന സംശയം വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. വിമാനം പറത്തിയ ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ഏറെ പരിചയസമ്പന്നരായ പൈലറ്റുമാരായിരുന്നു എന്നതിനാൽ അട്ടിമറി സാധ്യതകളും ചർച്ചയായി.

അപകടം നടന്ന് 12 മാസം പിന്നിടുന്ന സാഹചര്യത്തിൽ അധികൃതർ ഉടൻ തന്നെ ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രികനായ വിശ്വകുമാർ രമേശും, മരിച്ചവരുടെ കുടുംബങ്ങളും യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അന്തിമ റിപ്പോർട്ട് പുറത്തുവരും വരെ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നിന്റെ കാരണം ഒരു ചോദ്യചിഹ്നമായി തന്നെ തുടരും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10