ജനമഹായാത്രയ്ക്ക് സാംസ്കാരിക നഗരിയില്‍ ആവേശോജ്വല വരവേല്‍പ്

Jaihind Webdesk
Thursday, February 14, 2019

Mullappally-Janamahayatra

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയെ ആവേശോജ്വലമായി വരവേറ്റ് സാംസ്കാരിക നഗരി. രണ്ടാം ദിനത്തിൽ അഞ്ച് കേന്ദ്രങ്ങളിലാണ് ജാഥ സ്വീകരണം ഏറ്റുവാങ്ങിയത്.

പുതുചരിത്രം രചിച്ചായിരുന്നു ജനമഹായാത്ര തൃശൂർ ജില്ലയിൽ പര്യടനം ആരംഭിച്ചത്. വിപുലമായ സ്വീകരണം നൽകിയായിരുന്നു ജാഥാ ക്യാപ്റ്റൻ മുല്ലപ്പള്ളി രാമചന്ദ്രനെ സാംസ്കാരിക നഗരി വരവേറ്റത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ജനമഹായാത്ര. നിരവധി പ്രവർത്തകരാണ് യാത്രയെ അനുഗമിച്ചത്. യാത്ര കടന്ന് വരുന്ന മേഖലകളിലെല്ലാം തന്നെ പ്രവർത്തകർ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കാട്ടിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരണ വേദികളിൽ സംസാരിച്ചത്.

രാവിലെ കുന്നംകുളത്ത് നിന്നാരംഭിച്ച യാത്ര വടക്കേകാട്, പാവറട്ടി, തൃപ്രയാർ, തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തേക്കിൻകാട് മൈതാനത്ത് ജില്ലയിലെ രണ്ടാം ദിന പര്യടനം പൂർത്തിയാക്കി.  സമാപന വേദിയായ വടക്കുംനാഥന്‍റെ മണ്ണിൽ ജനസാഗരമായിരുന്നു അണിനിരന്നത്.

മുൻ കെപിസിസി അധ്യക്ഷന്മാരായ വി.എം സുധീരൻ, പിപി തങ്കച്ചൻ, യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ, അനിൽ അക്കര എം.എൽ.എ തുടങ്ങിയ നേതാക്കളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.  നാളെ അഞ്ച് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജില്ലയിലെ പര്യടനത്തിന് സമാപനമാകും.