
പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ സിപിഎം-ബിജെപി അജണ്ടയാണ് പുറത്തുവരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പാലക്കാട് മാത്രമല്ല, മറ്റ് ചില സീറ്റുകളിലും ഇത്തരത്തിലുള്ള രഹസ്യ ബാന്ധവമുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഇടത് ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മുന്നണിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയിൽ സ്വാഭാവികമായ ചർച്ചകൾ മാത്രമാണ് നടന്നത്. അർഹരായ നിരവധി പേർ പട്ടികയിലുണ്ടായിരുന്നുവെങ്കിലും ഹൈക്കമാൻഡ് അംഗീകരിച്ച ലിസ്റ്റുമായി യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങും. മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നവർക്ക് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സുപ്രധാന പദവികൾ നൽകും. ദേശീയ തലത്തിലുള്ള മുതിർന്ന നേതാക്കൾ വരും ദിവസങ്ങളിൽ പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
സിറ്റിംഗ് മന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിന് ഇറങ്ങാൻ ഭയപ്പെടുന്നത് എൽഡിഎഫിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്. നാല് മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഇടതിന് സാധിച്ചിട്ടില്ല. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത് ഖേദകരമാണ്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിലും ദുരൂഹതയുണ്ടെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നോമിനേഷനും തമ്മിൽ മതിയായ സമയമില്ലാത്തത് ആദ്യമായാണ്. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് പത്ത് ദിവസം പോലും കിട്ടാത്ത സാഹചര്യം ഒരുക്കിയത് ബോധപൂർവ്വമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ യുഡിഎഫ് തരംഗം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.