ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം; ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയെന്ന് കെ.സുധാകരന്‍

Jaihind Webdesk
Sunday, October 29, 2023

കളമശേരിയിലെ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ കൂടി നടന്നതോടുകൂടി കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ഈ ഗുരുതര വീഴ്ചയിലും ആഭ്യന്തരമന്ത്രി പദവിയിലിരിക്കുന്ന പിണറായി വിജയനെ ന്യായീകരിച്ച് വെളുപ്പിച്ചെടുക്കാന്‍ സിപിഎമ്മിന് വേണ്ടി വ്യാജ നിര്‍മിതികള്‍ ഉണ്ടാക്കുന്ന മാധ്യമ സിംഹങ്ങളും സാംസ്‌കാരിക- സാഹിത്യ ലോകത്തെ ന്യായീകരണ തിലകങ്ങളും ഉടനടി പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിനോട് അല്പം എങ്കിലും കൂറുള്ളവര്‍ സിപിഎമ്മില്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ പിണറായി വിജയനെ ആഭ്യന്തരമന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്യണം. കൊല്ലപ്പെട്ടയാളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കണം. ഏറ്റവും ശക്തമായ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ സ്വീകരിക്കണം. ഈ സ്‌ഫോടനം നടത്തിയവര്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലി ഒടുങ്ങണമെന്ന് സ്വപ്നം കാണുന്നവരാണ്. അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കുന്ന പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടരുതെന്ന് പൊതുജനത്തിനോട് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഇത്തരം ക്യാന്‍സറുകളെ ജാതിമതഭേദമില്ലാതെ ഒരുമിച്ച് നിന്ന് നമുക്ക് ചെറുത്ത് തോല്‍പ്പിക്കാമെന്നും കെ.സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.