പി.എസ്.സിയെ പിണറായി സര്‍ക്കാര്‍ നിയമന കുഭകോണത്തിനുള്ള വേദിയാക്കി: തമ്പാനൂര്‍ രവി

Jaihind News Bureau
Wednesday, October 16, 2019

നിയമന കുഭകോണം നടത്താനുള്ള വേദിയാക്കി കേരള പി.എസ്.സിയെ പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍രവി. പിണറായി സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കും പി.എസ്.സിയിലെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരേയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാരത്തോണ്‍ ഓട്ടക്കാരന്‍ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സംഘടിപ്പിച്ച മാരത്തോണ്‍ ഫല്‍ഗ് ഓഫ് ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് കേരള പി.എസ്.സി. എന്നാല്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെയും ഇഷ്ടക്കാര്‍ക്ക് നല്‍കിയ മാര്‍ക്ക് ദാനത്തിലൂടെയും പി.എസ്.സിയുടെ സര്‍വ്വ വിശ്വാസ്യതയും ഇടതുസര്‍ക്കാര്‍ തകര്‍ത്തു. അനുഭാവികള്‍ക്ക് ജോലി നല്‍കുന്നതിലൂടെ സി.പി.എമ്മിന്‍റെ സഹരണസ്ഥാപനമാക്കി പി.എസ്.സിയെ മാറ്റി.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തസ്തികളിലേക്ക് നടന്ന എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ച ഇടതുഅനുഭാവികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീക്ഷയില്‍ മാര്‍ക്ക് വാരികോരിയാണ് നല്‍കിയത്. നേരത്തെ യൂണിവേഴ്സിറ്റി കോളജില്‍ കുത്തു കേസിലെ പ്രതികള്‍ വന്‍ തിരിമറിയിലൂടെ പോലീസ് കോണ്‍സ്റ്റബിള്‍ പിഎസ് സിപരീക്ഷയില്‍ ഒന്നും രണ്ടും 28 ഉം റാങ്ക് നേടിയത് വിവാദമായിരുന്നു.കേരളത്തിലെ 35 ലക്ഷത്തിലധികം തൊഴിലന്വേഷികളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിനെതിരെയുള്ള ജനവിധിയായിരിക്കും വട്ടിയൂര്‍ക്കാവിലും സംഭവിക്കാന്‍ പോകുന്നതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്ത്, യൂത്ത്കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ എന്‍.എസ്.നുസൂര്‍, ജോണ്‍സണ്‍ ജോസഫ്, ബാഹുല്‍ കൃഷ്ണ, സെയ്ദാലി കായ്പ്പാടി, ഷാലിമാര്‍, സജുഅമര്‍ദാസ്, കൃഷ്ണകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.