ഞങ്ങളുടെ കമ്പനികളോട് വിവേചനം പാടില്ല; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ചൈന

Jaihind Webdesk
Monday, December 25, 2023

ചൈനീസ് കമ്പനികളോട് ഇന്ത്യന്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ രണ്ട് ചൈനീസ് ജീവനക്കാര്‍ക്ക് ബീജിങ് കോണ്‍സുലാര്‍ സംരക്ഷണവും നിയമ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്പനികളോട് വിവേചനം കാണിക്കരുതെന്ന് ഇന്ത്യയോട് ശക്തമായി ആവശ്യടുകയാണെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മാവേ നിങ് പറഞ്ഞു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 23 ന്, ഇടക്കാല സിഇഒ ഹോങ് സുക്വാന്‍ എന്ന ടെറി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഹരീന്ദര്‍ ദാഹിയ, കണ്‍സള്‍ട്ടന്റ് ഹേമന്ത് മുഞ്ജാല്‍ എന്നിവരുള്‍പ്പെടെ മൂന്ന് വിവോ-ഇന്ത്യ എക്‌സിക്യൂട്ടീവുകളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഇപ്പോഴും ഇഡി കസ്റ്റഡിയിലാണ്. ഈ കേസില്‍ മൊബൈല്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണലിന്റെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരനായ ഗ്വാങ്വെന്‍ എന്ന ആന്‍ഡ്രൂ കുവാങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന്‍ മാലിക് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരവും കമ്പനിക്ക് അനര്‍ഹമായതുമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ വിവോ-ഇന്ത്യയെ സഹായിക്കുന്ന പ്രവൃത്തികള്‍ പ്രതികള്‍ ചെയ്‌തെന്ന് ഇഡി ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിവോ-ഇന്ത്യയിലും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും റെയ്ഡ് നടത്തുകയും ചൈനീസ് പൗരന്മാരും ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ റാക്കറ്റിനെ പിടികൂടിയതായും ഇഡി അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലെ നികുതി അടയ്ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ നിയമവിരുദ്ധമായി കടത്തിയെന്നും ഇഡി ആരോപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇഡി നടപടി.