”ശ്രദ്ധിക്കേണ്ടേ അമ്പാനെ”- ലഹരിക്കെതിരെ സംസ്‌കാര സാഹിതി സാംസ്‌കാരിക സദസ്സും നാടകവും സംഘടിപ്പിക്കുമെന്ന് സി.ആര്‍.മഹേഷ് എം.എല്‍.എ

Jaihind News Bureau
Tuesday, March 11, 2025

ലഹരി വ്യാപനത്തിനെതിരെ സംസ്‌കാര സാഹിതി സാംസ്‌കാരിക സദസ്സും നാടകവും സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ സി.ആര്‍.മഹേഷ് എംഎല്‍എ പറഞ്ഞു. പുനഃസംഘടിപ്പിച്ച ശേഷം കെപിസിസിയില്‍ ചേര്‍ന്ന് സംസ്‌കാര സാഹിതിയുടെ സംസ്ഥാനസമിതി യോഗം തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി വ്യാപനം തടയാനുള്ള ബോധവത്കരണ കലാപരിപാടികള്‍ക്ക് സംസ്‌കാര സാഹിതി രൂപം നല്‍കും. യുവാക്കളിലെ കലാപരവും സാംസ്‌കാരികപരവുമായ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ കര്‍മ്മപരിപാടികള്‍ക്കാണ് സംസ്‌കാര സാഹിതി രൂപം നല്‍കുന്നത്. കേരളത്തിലെ ലഹരി വ്യാപനത്തിനും ക്രമസമാധാന തര്‍ച്ചയ്ക്കും ഉത്തരവാദി പിണറായി സര്‍ക്കാരാണെന്ന് യോഗം കുറ്റപ്പെടുത്തി.

ലഹരിയുടെ ഉറവിടവും വ്യാപനവും കണ്ടെത്തുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയിലുള്ള ശക്തമായ പ്രതിഷേധം സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ രേഖപ്പെടുത്തിയായും സി.ആര്‍.മഹേഷ് വ്യക്തമാക്കി.’തരളില്ല കേരളം തകരില്ല യുവത’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജേഷ് ഇരുളം സംവിധാനവും ഹേമന്ദ് കുമാര്‍ രചനയും നിര്‍വഹിക്കുന്ന ”ശ്രദ്ധിക്കേണ്ടേ അമ്പാനെ” എന്ന നാടകത്തിന്‍റെ സംസ്ഥാതല ഉദ്ഘാടനം മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക സദസ്സും നാടകാവതരണവും നടത്തുമെന്നും മഹേഷ് പറഞ്ഞു.

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കഴകം ജീവനക്കാരനെതിരെ നടന്ന ജാതിവിവേചനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസ്സാക്കി. ഇതിന് പുറമെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ ഒരുമാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ അയര്‍പ്പിച്ചും കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന സിപിഎം നിലപാടില്‍ പ്രതിഷേധിച്ചും പ്രമേയം അവതരിപ്പിച്ചു. സംസ്‌കാര സാഹിതിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ ഒന്ന് മുതല്‍ 30വരെ സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 20 പേര്‍ക്കെങ്കിലും മെമ്പര്‍ഷിപ്പ് വിതരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ,നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ച് സംസ്‌കാര സാഹിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും. സംഘടനയുടെ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും പൊതുസമൂഹത്തിലേക്കുന്നതിനായി ഒരു മാസിക പ്രസിദ്ധീകരിക്കും. കൂടാതെ പുതിയ ഒരു ബാന്‍റ് ട്രൂപ്പും സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുമെന്നും സി.ആര്‍.മഹേഷ് അറിയിച്ചു.

സാഹിതി തീയേറ്റേഴ്‌സിന്‍റെ തിരിച്ചുവരവിന്‍റെ ഭാഗമായി ആരംഭിച്ച മുച്ചീട്ടുകാരന്‍റെ മകള്‍ എന്ന നാടകം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാടകത്തിനും സാഹിതി തീയറ്റേഴ്‌സിനും കേരളീയ പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയുടെ കൂടി തെളിവാണിത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ വിമര്‍ശന വിധേയമാക്കേണ്ട വിഷയങ്ങളെ സര്‍ഗാത്മക ഭാവനയോടു കൂടി കേരളീയ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ഉദ്യമം കൂടി സംസ്‌കാര സാഹിതി ഏറ്റെടുക്കുമെന്നും സി.ആര്‍. മഹേഷ് പറഞ്ഞു.