ഇനി ഒരു രാജ്യം ഒറ്റ പാര്‍ട്ടിയോ? ബഹുസംഘടനാ ജനാധിപത്യത്തെ ചോദ്യം ചെയ്ത് അമിത് ഷാ

Jaihind Webdesk
Tuesday, September 17, 2019

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹുസ്വരതയെയും നാനാത്വത്തില്‍ ഏകത്വത്തെയും എല്ലാകാലത്തും പഠിക്കുപുറത്തുനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനുള്ള പലവിധ ശ്രമങ്ങളില്‍ ഒന്നായിരുന്നു അമിത് ഷായുടെ ‘ഒരേയൊരു ഇന്ത്യ ഒരൊറ്റ ഭാഷ’ മുദ്രാവാക്യം. ഇപ്പോള്‍ രാജ്യത്തെ ബഹുസംഘടനാ സംവിധാനത്തെ ചോദ്യം ചെയ്തും അമിത് ഷാ രംഗത്തുവന്നിരിക്കുകയാണ്. മള്‍ട്ടി പാര്‍ട്ടി ജനാധിപത്യത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് അമിത് ഷായുടെ അവകാശവാദം. നമ്മുടെ രാഷ്ട്രനിര്‍മ്മാതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യയെ നിര്‍മ്മിക്കുന്നതിനും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്നതിനും മള്‍ട്ടി പാര്‍ട്ടി സംവിധാനം കാര്യക്ഷമമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില ഭരണാധികാരികള്‍ ഒരു തീരുമാനമെടുക്കാന്‍ 30 വര്‍ഷങ്ങള്‍ എടുക്കുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍സ വന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50ലേറെ തീരുമാനങ്ങളാണ് എടുത്തത്. നോട്ട് നിരോധനം, ജി.എസ്.ടി ഒക്കെ അതില്‍ ചെറിയ ഉദാഹണങ്ങള്‍ മാത്രം’ അമിത് ഷാ പറഞ്ഞു.

‘ ക്ഷേമരാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് ബഹുരാഷ്ട്രീയ സംവിധാനത്തിന്റെ ലക്ഷ്യം. എല്ലാവരും തുല്യരായ, തുല്യ അവസരമുള്ള രാഷ്ട്രം സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ രാഷ്ട്ര ശില്പികളുടെ ലക്ഷ്യം.’ അമിത് ഷാ പറയുന്നു. ‘ പക്ഷേ സ്വാതന്ത്ര്യം നേടി 70 വര്‍ഷത്തിനിപ്പുറം മള്‍ട്ടി പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം പരാജയപ്പെട്ടോയെന്ന ചോദ്യം ജനങ്ങളുടെ മനസില്‍ ഉയര്‍ന്നിരിക്കുകയാണ്. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യ നിര്‍മ്മിക്കാന്‍ മള്‍ട്ടി പാര്‍ട്ടി സംവിധാനം കൊണ്ട് സാധിച്ചോ?’ അമിത് ഷാ പറയുന്നു. രാജ്യത്തെ ബഹുസംഘടനാ സംവിധാനത്തെ തകര്‍ത്ത് ഏകപാര്‍ട്ടി സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.