
തിരുവനന്തപുരം: കായിക വകുപ്പിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ‘കായികഭവൻ’ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നിശ്ചലമായി തുടരുന്നു. മാർച്ച് 12-ന് കായികമന്ത്രി വി. അബ്ദുറഹിമാൻ വലിയ ആഘോഷത്തോടെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ കായികഭവൻ പൂർണ്ണസജ്ജമാകുമെന്ന് മന്ത്രി അന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഏഴു നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില പോലും ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല.
കെട്ടിടത്തിന്റെ മൂന്ന് നിലകളുടെ പ്രവൃത്തികൾ മാത്രമാണ് ഭാഗികമായെങ്കിലും പൂർത്തിയായിട്ടുള്ളത്. ലൈറ്റിങ്ങും ഫർണീഷിങ്ങും മാത്രമേ ബാക്കിയുള്ളൂ എന്ന് ഉദ്ഘാടനവേളയിൽ മന്ത്രി അവകാശപ്പെട്ടിരുന്നെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്. ഇനിയും നിരവധി നിർമ്മാണ ജോലികൾ കെട്ടിടത്തിൽ അവശേഷിക്കുന്നുണ്ടെന്നതാണ് വസ്തുത. മന്ത്രിയുടെ പ്രസ്താവനകൾ പൂർണ്ണമായും തെറ്റാണെന്ന് കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചാൽ വ്യക്തമാകും.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. എന്നാൽ നിലവിൽ കായികഭവനിൽ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ഊരാളുങ്കൽ സൊസൈറ്റി വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട ജോലികളുടെ തിരക്കിലാണെന്നും, അത് കഴിഞ്ഞാൽ മാത്രമേ കായികഭവന്റെ ബാക്കി ജോലികൾ പുനരാരംഭിക്കൂ എന്നുമാണ് ലഭിക്കുന്ന വിവരം. സർക്കാർ ഓഫീസുകളുടെ ഏകോപനത്തിനായി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നോക്കുകുത്തിയായി തുടരുന്നത് കായിക മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.