ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Jaihind News Bureau
Saturday, April 25, 2026

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ പൂരപ്രേമികൾ കാത്തിരുന്ന പൂരവിളംബരം ഇന്ന് നടക്കും. രാവിലെ 8.30-ഓടെ നെയ്തലക്കാവിൽ നിന്ന് പുറപ്പെടുന്ന അമ്മ, പതിനൊന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് 11.30-ഓടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള്ളുന്ന ദേവി, ശ്രീമൂലസ്ഥാനത്തെ നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും. എന്നാൽ മുണ്ടിത്തിക്കോട് വെടിപ്പുരയിലുണ്ടായ വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിൽക്കുന്ന തൃശ്ശൂരിൽ ഇത്തവണ പൂരം ആഘോഷങ്ങളല്ല, മറിച്ച് ചടങ്ങുകൾ മാത്രമാണ്.

വെടിപ്പുര ദുരന്തത്തിന് പിന്നാലെ സർക്കാർ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ പൊലിമ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഇത്തവണ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി. പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണമായ കുടമാറ്റത്തിലും വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതും 55 സെറ്റ് കുടകൾ മാറുന്നതുമായ കുടമാറ്റം ഇത്തവണ വെറും 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ് കുടകൾ മാത്രമേ ഇത്തവണ ഉപയോഗിക്കാൻ അനുമതിയുള്ളൂ.

അതേസമയം, പൂരത്തിന്റെ പരമ്പരാഗതമായ മറ്റ് ചടങ്ങുകൾക്ക് മാറ്റമുണ്ടാകില്ല. എട്ട് ഘടക പൂരങ്ങളും നിശ്ചയിച്ചിട്ടുള്ള ആനകളും മേളങ്ങളുമായി വടക്കുംനാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരമേളങ്ങളും മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയക്രമത്തിൽ മാറ്റമില്ലാതെ തന്നെ അവതരിപ്പിക്കും. ആഘോഷങ്ങളില്ലെങ്കിലും ആചാരവിശുദ്ധിയോടെ പൂരച്ചടങ്ങുകൾ പൂർത്തിയാക്കാനാണ് ദേവസ്വങ്ങളുടെയും അധികൃതരുടെയും തീരുമാനം.