മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 15 ആയി; തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശനും മരിച്ചു

Jaihind News Bureau
Friday, April 24, 2026

തൃശ്ശൂർ: മുണ്ടത്തിക്കോട്ട് ഉണ്ടായ ദാരുണമായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശനാണ് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. അപകടമുണ്ടായ ഏപ്രിൽ 21 മുതൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സതീശനെ മെഡിക്കൽ കോളേജിലെ പ്രത്യേക ‘ബേൺ ഐ.സി.യു’വിലാണ് പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സകൾ നൽകിവരികയായിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഇതോടെ കേരളത്തെ നടുക്കിയ ഈ വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തി വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 21) ഉച്ചതിരിഞ്ഞ് 3:20 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന പുരയ്ക്ക് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ മരണപ്പെട്ടത് വെടിക്കെട്ട് മേഖലയ്ക്കും നാടിനും വലിയ ആഘാതമായി മാറിയിരിക്കുകയാണ്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റുള്ളവരിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.