ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും; മാതൃകയായി സഭ

Jaihind News Bureau
Saturday, April 25, 2026

പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനം മാതൃകയാക്കി, പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ പള്ളി അധികൃതർ തീരുമാനിച്ചു. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടാണ് ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി ഈ വർഷത്തെ പെരുന്നാൾ വെടിക്കെട്ട് ഒഴിവാക്കിയത്.

വെടിക്കെട്ടിനായി മാറ്റിവെച്ചിരുന്ന വലിയൊരു തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് പള്ളി ഭരണസമിതിയുടെ തീരുമാനം. ദുരന്തത്തിന്റെ നടുക്കത്തിൽ കഴിയുന്നവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും ഈ തുക ആശ്വാസമേകും. പൂരങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി നടത്തുന്ന വെടിക്കെട്ടുകൾ അപകടങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിൽ, സഭയുടെ ഈ തീരുമാനം വലിയൊരു സാമൂഹിക ബോധവൽക്കരണമായി വിലയിരുത്തപ്പെടുന്നു.

മെയ് 7, 8 തീയതികളിലാണ് ലോകപ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാൾ നടക്കുന്നത്. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ആചാരപരമായ ചടങ്ങുകളും പ്രാർത്ഥനകളും പവിത്രതയോടെ തന്നെ നടക്കും. ആഘോഷങ്ങൾ വെറും ആഡംബരങ്ങൾക്ക് വേണ്ടിയാകരുത് എന്ന സഭാ അധ്യക്ഷന്റെ നിർദ്ദേശം പ്രാവർത്തികമാക്കുന്ന ചന്ദനപ്പള്ളി പള്ളിയുടെ നിലപാടിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.