വാളയാര്‍ കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപിനെ ഇന്ന് ഉച്ചയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാളയാര്‍ കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഈ മാസം ഒൻപതിന് പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രദീപ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.