
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ അവകാശമാണുള്ളതെന്ന ഭരണഘടനാ തത്വം ബിജെപി അംഗീകരിക്കുന്നില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ തമിഴ്‌നാട് ഭരിക്കപ്പെടേണ്ടത് തമിഴ്‌നാട്ടിൽ നിന്നുതന്നെയാണെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രധാന പാർട്ടിയായ എഐഎഡിഎംകെ നിലവിൽ ബിജെപിയുടെ ഒരു ഉപകരണം മാത്രമായി മാറിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അഴിമതി ഭയന്നാണ് എഐഎഡിഎംകെ നേതൃത്വം ബിജെപിക്ക് കീഴടങ്ങിയത്. മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുന്നത് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ തമിഴ് ജനത ഒരിക്കലും ആർക്കും കീഴടങ്ങില്ലെന്ന് ആർഎസ്എസ് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ ഭേദഗതി ബില്ലിലൂടെയുള്ള ബിജെപിയുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞതിനാലാണ് അത് തോൽപ്പിച്ചതെന്ന് രാഹുൽ പറഞ്ഞു. ഇത്തരം ദേശവിരുദ്ധമായ ഏത് ബില്ലുകൾ വന്നാലും ഇനിയും തോൽപ്പിക്കും. കോൺഗ്രസ് ആശയങ്ങൾ മാത്രമേ വിജയിക്കൂ എന്ന് പ്രധാനമന്ത്രിക്കറിയാം. അതുകൊണ്ടുതന്നെ മോദിക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനക്ഷേമ പദ്ധതികളെ രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി.
തമിഴ്‌നാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാടുമായി രാഷ്ട്രീയത്തിന് അതീതമായ ആത്മബന്ധമാണുള്ളത്. താൻ ഇവിടെ ജനിച്ച ആളല്ലായിരിക്കാം, എന്നാൽ തമിഴ് ജനതയ്ക്കൊപ്പം എന്നും നിലകൊള്ളും. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയപ്പാടോടെ കഴിയുന്ന സാഹചര്യം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.