
കേരള രാഷ്ട്രീയത്തില്‍ എന്നും മാന്യതയുടെയും സംസ്കാരത്തിന്റെയും വക്താക്കളായി സ്വയം ചമയാറുള്ള സി.പി.എം നേതാക്കളുടെ തനിനിറം തെരഞ്ഞെടുപ്പു ചൂടില്‍ പുറത്തുവന്നിരിക്കുകയാണ്. ജി സുധാകരനെ ചെറ്റയെന്ന് വിളിച്ച പിണറായി വിജയനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടന് രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് വിളിച്ച തോമസ് ഐസക്കിന്റെ പ്രയോഗം വെറുമൊരു നാക്കുപിഴയല്ല, മറിച്ച് ആ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പാണ്. ഒപ്പം നില്‍ക്കാത്തവരെ അപമാനിക്കുന്ന അഹന്ത ജനാധിപത്യത്തിന് തന്നെ അപമാനമാണ്.
തോമസ് ഐസക്കിനോടും സി.പി.എമ്മിനോടും ചോദിക്കാനുള്ള ചോദ്യം ലളിതമാണ്; കലാകാരന്മാര് രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റാണെങ്കില്‍, പാര്‍ലമെന്റിലും നിയമസഭയിലും സി.പി.എം ചിഹ്നത്തില്‍ മത്സരിച്ചവരൊക്കെ ആരായിരുന്നു? ഇന്നസെന്റും മുകേഷും കെ.പി.എ.സി ലളിതയും ഗണേഷ്കുമാറും കരമന സുധീറുമൊക്കെ കോമഡി വേഷങ്ങള്‍ ചെയ്ത് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചവരാണ്. അവര്‍ ഇടത് പക്ഷത്തിന് വേണ്ടി വോട്ട് ചോദിക്കുമ്പോള്‍ ‘ജനപ്രിയ കലാകാരന്മാരും’ അതേ തൊഴില്‍ ചെയ്യുന്നവര്‍ യു.ഡി.എഫിന് വേണ്ടി സംസാരിക്കുമ്പോള്‍ ‘കോമാളികളും’ ആകുന്നത് എന്ത് തരം നീതിയാണ്? കലയും രാഷ്ട്രീയവും ഇടത് പാര്‍ട്ടിയുടെ കുത്തകയാണെന്ന മിഥ്യാധാരണയാണ് ഇവിടെ തകര്‍ന്നടിയുന്നത്.
ഖേദം പ്രകടിപ്പിക്കുമ്പോഴും പലസ്തീന് വിഷയത്തിലെ പിഷാരടിയുടെ നിലപാടിനെയാണ് വിമര്‍ശിച്ചതെന്ന ഐസക്കിന്റെ വിശദീകരണം വിചിത്രമാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഇടത് ബുദ്ധിജീവികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ അദ്ദേഹം കരുതുന്നത്? രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ‘കോമാളി’ എന്ന അധിക്ഷേപ വാക്കിന്റെ ആവശ്യമെന്താണ്? കലയെയും കലാകാരനെയും ബഹുമാനിക്കാന്‍ അറിയാത്തവര്‍ക്ക് പലസ്തീന് പോലെയുള്ള മാനുഷിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്?
ഇതില്‍ രമേഷ് പിഷാരടിയുടെ മറുപടി തികച്ചും മാന്യവും അര്‍ത്ഥവത്തുമാണ്. ‘സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തോമസ് ഐസക്കിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു പാഠമാകണം. എതിരാളികളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും രാഷ്ട്രീയ പാരമ്പര്യമാണെന്ന് സി.പി.എം നേതാക്കള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ മുഹമ്മദ് മുഹ്സിന് വരെയുള്ളവരുടെ വാക്കുകളില്‍ ഈ അസഹിഷ്ണുത പ്രകടമാണ്.
കലാകാരന്മാരെയും പൊതുപ്രവര്‍ത്തകരെയും തരംതിരിച്ച് കാണുന്ന ഈ ‘സാംസ്കാരിക ഫാസിസം’ കേരളത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. കലാകാരന്മാരെ അധിക്ഷേപിക്കുന്നതിലൂടെ കേരളത്തിലെ മുഴുവന്‍ കലാസമൂഹത്തെയുമാണ് തോമസ് ഐസക്ക് അവഹേളിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടി പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ വോട്ടിലൂടെ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.