
ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാൻ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സുധാകരനെ പിന്തുണയ്ക്കുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കാനും, പാർട്ടി അംഗങ്ങളാണെങ്കിൽ പുറത്താക്കാനും നേതൃത്വം നിർദ്ദേശം നൽകി. സുധാകരന്റെ നീക്കങ്ങളെ താഴേത്തട്ടു മുതൽ ശക്തമായി പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം.
ഇതിന്റെ ഭാഗമായി സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ റാലി സംഘടിപ്പിച്ചു. “പാർട്ടിയാണ് വലുത്, വ്യക്തികൾ പോയതുകൊണ്ട് പാർട്ടിക്ക് ഒരു കോട്ടവും സംഭവിക്കില്ല” എന്ന സന്ദേശമുയർത്തിക്കൊണ്ടായിരുന്നു പ്രവർത്തകരുടെ പ്രകടനം. ‘വര്ഗ്ഗ വഞ്ചകന് മാപ്പി’ല്ലെന്ന് മറ്റ് പ്രകടനങ്ങളിലും പ്രതിഷേധം ഉയർന്നു. ജി. സുധാകരന്റെ വിമത നീക്കങ്ങളെ തള്ളിക്കളഞ്ഞ് പാർട്ടി നിലപാടുകൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രവർത്തകർ ആവർത്തിച്ചു വ്യക്തമാക്കി.
അമ്പലപ്പുഴയിലെ സി.പി.എം വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്ക നിലനിൽക്കെ, പാർട്ടി സംവിധാനത്തെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പാർട്ടിയുടെ വോട്ടുബാങ്കിനെ ബാധിക്കാതിരിക്കാൻ താഴെത്തട്ടുമുതൽ ശക്തമായ പ്രതിരോധം തീർക്കാനാണ് നേതൃത്വത്തിന്റെ തന്ത്രം.