
ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറ പാകിയത്. സെഞ്ച്വറിക്ക് വെറും 11 റൺസ് അകലെ 89 റൺസിന് താരം പുറത്തായെങ്കിലും സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്താൻ സഞ്ജുവിനായി. ഈ ലോകകപ്പിലെ താരത്തിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറി നേട്ടമാണിത്. 89 റൺസെടുത്ത സഞ്ജു പുറത്തായതിന് പിന്നാലെ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് സ്‌കോർ ഉയർത്തുകയാണ്.
ഫോമില്ലായ്മയാൽ വിമർശനം നേരിട്ടിരുന്ന അഭിഷേക് ശർമ്മ ഫൈനലിൽ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തി. സഞ്ജുവും അഭിഷേകും ചേർന്ന് ഒന്നാം വിക്കറ്റിൽ 98 റൺസാണ് ബോർഡിൽ ചേർത്തത്. വെറും 21 പന്തിൽ നിന്നും മൂന്ന് സിക്സറുകളും ആറ് ഫോറുകളുമടക്കം 52 റൺസ് നേടിയ അഭിഷേക് ഇന്ത്യൻ സ്കോറിന് വേഗത നൽകി. എട്ടാം ഓവറിൽ രചിൻ രവീന്ദ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കിൽ താനും ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. സെമിഫൈനലിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, ന്യൂസീലൻഡ് നിരയിൽ കോൾ മക്കോഞ്ഞിക്ക് പകരം പേസർ ജേക്കബ് ഡഫി ടീമിലെത്തി.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസീലൻഡിനെ പരാജയപ്പെടുത്താൻ ഇന്ത്യക്കായിട്ടില്ല എന്ന റെക്കോർഡ് തിരുത്താനാണ് സൂര്യയും സംഘവും ലക്ഷ്യമിടുന്നത്. മുൻപ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. എന്നാൽ സഞ്ജുവിന്റെയും അഭിഷേകിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനം ഇന്ത്യക്ക് മൂന്നാം ലോകകിരീടം സ്വന്തമാക്കാനുള്ള വലിയ പ്രതീക്ഷയാണ് നൽകുന്നത്.