സഞ്ജു കൊടുങ്കാറ്റില്‍ ഇംഗ്ലണ്ട് വിറയ്ക്കുന്നു; സെമിയില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച് ഇന്ത്യ

Jaihind News Bureau
Thursday, March 5, 2026

മുംബൈ: ഐസിസി ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആധിപത്യം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എന്ന നിലയിലാണ്.

തുടക്കം മുതല്‍ ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച സഞ്ജു സാംസണ്‍ 89 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ വില്‍ ജാക്സിനാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്. സിക്‌സറുകളും ഫോറുകളുമായി വാംഖഡെയെ ഇളക്കിമറിച്ച സഞ്ജു, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ഒരോവറില്‍ മാത്രം 15 റണ്‍സാണ് അടിച്ചെടുത്തത്. 15 റണ്‍സില്‍ നില്‍ക്കെ ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് ഇംഗ്ലണ്ടിന് വലിയ വില നല്‍കേണ്ടി വന്നു.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ (9) നഷ്ടമായെങ്കിലും ഇഷാന്‍ കിഷനും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോര്‍ഡ് ഇതോടെ ഇവര്‍ സ്വന്തമാക്കി. 39 റണ്‍സെടുത്ത ഇഷാന്‍ കിഷനെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

അന്താരാഷ്ട്ര ടി20യില്‍ 200 സിക്‌സറുകള്‍ വഴങ്ങുന്ന ആദ്യ ബൗളറായി ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ് മാറി. ഇന്ത്യ വെറും 8.3 ഓവറില്‍ 100 റണ്‍സ് കടന്നു. ടി20 ലോകകപ്പ് നോക്കൗട്ടിലെ രണ്ടാമത്തെ വേഗമേറിയ നൂറ് റണ്‍സ് നേട്ടമാണിത്. അതേസമയം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് നായകന്‍ ഹാരി ബ്രൂക്കിന്റെ തീരുമാനം നിലവില്‍ പാളിയ നിലയിലാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ ഈ പടയോട്ടം തുടരുകയാണെങ്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഹിമാലയന്‍ ലക്ഷ്യം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.