PARLIAMENT| ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഇന്ന് ലോക്‌സഭയില്‍; 16 മണിക്കൂര്‍ ചര്‍ച്ച

Jaihind News Bureau
Monday, July 28, 2025

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. 16 മണിക്കൂറാണ് ചര്‍ച്ച നടത്തുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ചക്ക് തുടക്കമിടും. രാജ്‌നാഥ് സിംഗ് തന്നെയാകും മറുപടി നല്‍കുക. ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ഗാന്ധി നാളെയാകും സംസാരിക്കുക. പ്രിയങ്കഗാന്ധി എംപി, ഗൗരവ്‌ഗോഗോയ്, കെ.സിവേണുഗോപാല്‍ എംപി തുടങ്ങിയവര്‍ സംസാരിച്ചേക്കും.ചര്‍ച്ചയ്ക്ക്് മുന്‍പ് ഛത്തീസ്ഘട്ടില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപി സര്‍ക്കാരിനെതിരെ വിഷയം പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്താന്‍ സാധ്യതയുണ്ട്.

ഒരാഴ്ചയോളം നീണ്ട ബഹളങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ഒടുവിലാണ് ഇന്ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ചയ്ക്ക് വരുന്നത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.

ഒരാഴ്ചയോളം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടതിന് ശേഷമാണ് ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ചയ്ക്ക് വരുന്നത്. ലോക്സഭയിലും രാജ്യസഭയിലുമായി 16 മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ചൊവ്വാഴ്ചയാണ് ചര്‍ച്ച നടക്കുക.

പഹല്‍ഗാം ഭീകരാക്രമണം, ‘ഓപ്പറേഷന്‍ സിന്ദൂര്‍’, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ വിശദാംശങ്ങളെക്കുറിച്ചും പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ചയിലൂടെ ഒരാഴ്ച നീണ്ട സഭാസ്തംഭനത്തിന് വിരാമമാകും എന്നാണ് വിലയിരുത്തല്‍.