VD SATHEESAN| ‘സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കുന്നില്ല, ആരോഗ്യ കേരളം വെന്‍റിലേറ്ററി’ലെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Monday, June 30, 2025

 

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകല്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കുന്നില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കമ്മീഷന്‍ ഇക്കാര്യം ഗൗരവകരമായി ചര്‍ച്ച ചെയ്യുമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്തത് പൊലിപ്പിച്ചു കാണിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് ആരോഗ്യ മേഖലയെ നശിപ്പിക്കുന്നത്. അധിക നാള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല. ആശുപത്രികള്‍ക്ക് കൊടുക്കാന്‍ ഫണ്ടില്ല. പിഎസ്‌സി ചെയര്‍മാനടക്കം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഖജനാവിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ കരിങ്കൊടി കാണിച്ചവരെ ഗുണ്ടകള്‍ എന്ന് പരാമര്‍ശിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എന്നുമുതലാണ് മന്ത്രിക്ക് മത്സ്യതൊഴിലാളികള്‍ ഗുണ്ടകളായി മാറിയത്. താടി വച്ചവരെല്ലാം ഗുണ്ടകളെന്ന് ഒരു മന്ത്രി കരുതിയാല്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് അവിടുത്തെ ജനങ്ങള്‍ കരിങ്കൊടി കാട്ടിയത്. അതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ കാണേണ്ടത്. അല്ലാതെ, പ്രതിഷേധിച്ച ജനങ്ങളെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.