വിഷുക്കിറ്റ് : തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ ജനങ്ങളെ മറന്നു ; കിറ്റ് വിതരണം അവതാളത്തില്‍

Jaihind Webdesk
Saturday, April 10, 2021

തിരുവനന്തപുരം : കിറ്റ് പറഞ്ഞ് വോട്ട് തേടിയ  പിണറായി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജനങ്ങളെ മറന്നു. വിഷുക്കിറ്റ് വിതരണത്തിന് സംസ്ഥാന സർക്കാരിന്‍റെ  ഉത്സാഹം നഷ്ടമായി. വേണ്ടത്ര കിറ്റ് എത്തിക്കാത്തത് കാരണം സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷൻ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു. 90 ലക്ഷം കാർഡുടമകളിൽ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേർക്ക് മാത്രമാണ്. ഈ സ്ഥിതിക്ക് വിഷുവിനു മുമ്പ് എല്ലാർക്കും കിറ്റ് ലഭിച്ചേക്കില്ല.

വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ല. മാർച്ചിലെ കിറ്റ് വിതരണവും പൂർത്തിയായിട്ടില്ല. വിഷു സ്‌പെഷ്യൽ കിറ്റ് വിതരണം മാർച്ച് 29നാണ് ആരംഭിച്ചത്. 15 രൂപ നിരക്കിൽ മുൻഗണനാ വിഭാഗത്തിന് 10 കിലോ അരി നൽകാൻ തീരുമാനിച്ചെങ്കിലും എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് അരി എത്തിച്ചിട്ടില്ല.  മലബാർ മേഖലയില്‍ മാർച്ചിലെ കിറ്റ് ഇനിയും ലഭ്യമാകാനുണ്ട്. തലസ്ഥാനത്താണ് ഏറ്റവും കുറവ് വിഷുകിറ്റുകള്‍ വിതരണം ചെയ്തത്.