സിപിഎം എംഎല്‍എയുടെ മണ്ഡലത്തിലെ റോഡിന്‍റെ ദുരവസ്ഥയിൽ കാല്‍ നൂറ്റാണ്ടായി വലഞ്ഞ് അമ്പലപ്പാറ തട്ടു പാറ നിവാസികൾ

Jaihind News Bureau
Thursday, January 30, 2020

പത്തനംതിട്ട മോതിരവയലിലെ അമ്പലപ്പാറ തട്ടുപാറ നിവാസികൾക്ക് ഒരു റോഡുണ്ട് . എന്നാൽ ഈ റോഡിൽ കൂടി വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും സാധ്യമല്ല . ഉടൻ ശരിയാക്കുമെന്ന് പത്ത് വർഷമായി സ്ഥലം എംഎൽഎയും നാറാണംമൂഴി പഞ്ചായത്തും വാർഡ് മെമ്പറും ഇവരെ പറഞ്ഞ് പറ്റിക്കുകയാണ് എന്നാണ് ഇവരുടെ പരാതി.

ഇതും നമ്പർ വൺ കേരളത്തിലെ 25 വർഷമായി സി.പി.എം എംഎൽഎ ഉള്ള ഇടത് പഞ്ചായത്ത് ഭരണമുള്ള സി പി എം പഞ്ചായത്തംഗമുള്ള പാർട്ടി അനുഭാവികൾ ഏറെയുള്ള പ്രദേശത്തെ ഒരു പഞ്ചായത്ത് റോഡാണ്. റോഡെന്ന് പറയാമെങ്കിലും ഇതുവഴി കാൽനടയാത്ര പോലും ഒരു നല്ല അഭ്യാസിയെ കൊണ്ടേ കഴിയു. വോട്ട് നൽകി വിജയിപ്പിച്ചവരോടൊക്കെ ഇവർ പരാതികൾ ഏറെ പറഞ്ഞിരുന്നു. ഫലം ഒന്നുമില്ല എന്നു മാത്രം

നാറാണംമൂഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അമ്പല പാറ തട്ടുപാറ റോഡിന്‍റെ ദുരവസ്ഥ ക്ക് പരിഹാരം കാണണമെന്ന് പല തവണ പരാതികൾ നൽകുകയും ഗ്രാമസഭകളിൽ പറയുകയും ചെയ്ത് മടുത്തവരാണിവർ. രോഗബാധിതരായവരെ കസേരയിലിരുത്തി ചുമന്ന് രണ്ട് കിലോമീറ്റർ താഴെ എത്തിച്ചാണ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്നത്.

തെരഞ്ഞെടുപ്പ് എത്തുമ്പോൾ നേതാക്കൾ എത്തി റോഡ് ശരിയാക്കുമെന്ന വാഗ്ദാനം നൽകി വോട്ട് വാങ്ങി തങ്ങളെ കാലങ്ങളായി കബളിപ്പിക്കുന്നു എന്നാണ് ഇവരുടെ പരാതി. പകൽ സമയത്ത് പോലും റോഡിൽ വളർന്ന കാട്ടിൽ കാട്ടുപന്നികൾ എത്തുന്നതും പതിവ്. റോഡിന്‍റെ ദുരവസ്ഥയിൽ ഏറെ ദുഖിക്കുന്നത് പ്രായമായവരാണ് . സുഖമില്ലാതായാൽ എങ്ങനെ ആശുപത്രിയിൽ എത്തും എന്നതാണ് ദുഖം.

തങ്ങളോടുള്ള അവഗണനക്കെതിരെ ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതികരിക്കുവാനാണ് ഇവരുടെ തീരുമാനം . സഞ്ചാര സൗകര്യം പോലും ഒരുക്കാത്ത ജനപ്രതിനിധികൾ ഇനി ഇതു വഴി വോട്ട് തേടി വരണ്ടാ എന്നും ഇവർ പറയുന്നു.

https://youtu.be/9jTJ6df_XNM