പിണറായി സര്‍ക്കാരിനെതിരെ ജനകീയ കുറ്റപത്രം; യുഡിഎഫിന്റെ വിജയകാഹളം മുഴങ്ങിക്കഴിഞ്ഞു: വി.ഡി. സതീശന്‍

Jaihind News Bureau
Sunday, March 22, 2026

സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ വിജയകാഹളം മുഴങ്ങിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള കൃത്യമായ കുറ്റപത്രം ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പരസ്യം നല്‍കിയ ചരിത്രത്തിലെ ഏക സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം ആരോപിച്ചു. പിആര്‍ഡി ഏജന്‍സികള്‍ തന്നെയാണ് സര്‍ക്കാരിന്റെ പ്രചാരണങ്ങളും നിയന്ത്രിക്കുന്നത്. കിഫ്ബി എന്നത് വെറും തട്ടിപ്പായിരുന്നുവെന്ന് ഈ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. 2011-2015 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ 4,43,000 വീടുകളാണ് നിര്‍മ്മിച്ചത്. 1800 കോടിയുടെ ‘കാരുണ്യ കേരളം’ പദ്ധതി ഇന്ന് ജനങ്ങള്‍ക്ക് ലഭ്യമല്ല. കുട്ടികള്‍ക്ക് സൗജന്യ ഇന്‍സുലിന്‍ ഉറപ്പാക്കിയ പദ്ധതിയും ‘ഹൃദ്യം’ പദ്ധതിയും ഇന്ന് മുടങ്ങിക്കിടക്കുകയാണ്. പൊതുവിതരണ സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ ഇടതുമുന്നണിയും ബിജെപിയും തമ്മില്‍ വലിയ രീതിയിലുള്ള ഒത്തുകളി നടക്കുന്നുണ്ടെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. പിഎം ശ്രീ വിഷയത്തില്‍ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും മുഖ്യമന്ത്രി കബളിപ്പിച്ചു. കേരളം എന്നും മതേതരത്വത്തിനൊപ്പമാണെന്ന് ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.