സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക്; 13 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Monday, April 20, 2020

സംസ്ഥാനത്ത് 2 പേര്‍ക്കാണ് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നതാണ്.

സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാസർകോട് :

ജില്ലയിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ഹോട്ട് സപ്പോട്ട് നിലനിൽക്കുന്നതിന്നാൽ ജില്ലയിൽ മെയ് 3 വരെ കർശന നിയന്ത്രണങ്ങൾ തുടരും

മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷനാണ്. രോഗം കണ്ടെത്തിയത് ജില്ലയിൽ 5194 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസം ജില്ലയിൽ 8 പേരാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത്. 2 പേർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ നിന്നും 3 പേർ കാസറഗോഡ് ജനറല്‍ ആശുപത്രിൽ നിന്നും 3പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ആണ്.

വീടുകളിൽ 5091 പേരും ആശുപത്രികളിൽ 103 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. 2358 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ് .
ഇതിൽ 482 സാംപിളുകളുടെ റിസൾട്ട് ലഭ്യമാകേണ്ടതുണ്ട്. ആകെ അയച്ച സാംപിളുകളുടെ എണ്ണം 3117. പുതിയതായി 2 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇത് വരെ രോഗബാധ സ്ഥിരീകരിച്ച 123 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിലവിൽ 46 പോസിറ്റീവ് കേസ് ആണുള്ളത്

കോഴിക്കോട് :

ജില്ലയ്ക്ക് ആശ്വാസം പകർന്നു ഇന്നലെ പുതിയ രോഗികൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതേസമയം, 1584 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം റെഡ് സോണിൽ ആയതിനാൽ ഇന്ന് മുതൽ ജില്ലക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

അപകട സാധ്യത കൂടിയ വിഭാഗത്തിൽ ഉൾപ്പെട്ടതായതു കൊണ്ടു തന്നെ ശക്തമായ നിരീക്ഷണമാണ് കോഴിക്കോട് ജില്ലയിലുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്തതും 1500 ലധികം പേർ നിരീക്ഷണം പൂർത്തിയാക്കിയതും ജില്ലക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 8 പേര്‍ ഉള്‍പ്പെടെ ആകെ 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍ രോഗം സ്ഥിരീരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും 4 ഇതര ജില്ലക്കാരില്‍ 2 കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 9 കോഴിക്കോട് സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

എറണാകുളം :

ഓറഞ്ച് എ വിഭാഗത്തിൽപ്പെട്ട എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെയും ആശ്വാസമുള്ള ദിവസമായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ആർക്കും രോഗം സ്ഥിരീകരിച്ചില്ല എന്നു മാത്രമല്ല നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി കുറഞ്ഞു.ഇന്നലെ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 175 പേരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. പുതിയതായി വീടുകളിൽ നിരീക്ഷണത്തിനായി 27 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 210 ആയി കുറഞ്ഞു. ഇന്നലെ പുതുതായി 2 പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. 2 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 6 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 47 സാമ്പിൾ പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്.