ഇടുക്കി എസ്പിയെ പാർട്ടിക്ക് വേണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം; സ്ഥലംമാറ്റ നടപടി എന്ന പേരില്‍ പ്രമോഷനും സംരക്ഷണവും ഉറപ്പാക്കി

Jaihind Webdesk
Saturday, July 6, 2019

ഇടുക്കി എസ്പിയ്ക്ക് സ്ഥലംമാറ്റം നൽകിയതിലൂടെ പ്രമോഷൻ നൽകിയിരിക്കുകയാണ് സർക്കാർ. കൊലപാതകക്കേസിൽ അറസ്റ്റിലാകേണ്ട എസ്പിയെ സർക്കാർ സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് സ്ഥലം മാറ്റമെന്നാണ് ആക്ഷേപം.

ഇടുക്കി എസ്പിക്കെതിരെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിച്ചെന്നതും കേസിൽ എസ്പിയുടെ പങ്കിനെക്കുറിച്ച് അറസ്റ്റിലായ എസ്ഐ മൊഴി നൽകിയ സാഹചര്യത്തിലുമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി രണ്ട് കുമാറിനെ കസ്റ്റഡിയിൽ എടുത്തതു മുതലുള്ള എല്ലാ കാര്യങ്ങളും എസ്പിയുടെ അറിവോടെയും നിർദ്ദേശത്തോടെയും ആയിരുന്നു എന്നാണ് എസ്ഐയുടെ മൊഴി. എസ്പിയുടെ വാട്ട്‌സ്ആപ്പിൽ കൊല്ലപ്പെട്ട രാജ് കുമാറിന്‍റെ ചിത്രങ്ങൾ അയച്ചിരുന്നതും തെളിവുകളാണ്. രണ്ടു ദിവസത്തെ കസ്റ്റഡി കഴിഞ്ഞപ്പോൾ രണ്ടു ദിവസം കൂടി നോക്കാൻ എസ്പിയാണ് നിർദ്ദേശം നൽകിയത്. പാർട്ടിക്കാരുടെ പണം നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു എസ്പിയുടെ നിർദ്ദേശപ്രകാരം പോലീസ് രണ്ട് കുമാറിന് മേൽ ക്രൂര മർദ്ദനം നടത്തിയത്.

അതുകൊണ്ട് പാർട്ടിയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന എസ്പിയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ആവശ്യമായതിനാലാണ് എസ്പിയെ സ്ഥലം മാറ്റി രക്ഷിക്കുവാൻ ശ്രമിക്കുന്നത് നിയമപരമായി എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്പിയെ അറസ്റ്റുചെയ്യുകയും ഉരുട്ടിക്കൊലയിൽ മൂന്നാം പ്രതിയാക്കേണ്ടതുമാണ്. പകരം പ്രതിയായ എസ്പിയെ ഭീകരവിരുദ്ധ സ്‌ക്വാഡിന്‍റെ തലവനായി സ്ഥലം മാറ്റിയ സർക്കാർ നടപടി ഇക്കാര്യത്തിൽ സർക്കാരിന്‍റെ മനോഭാവമാണ് തെളിയിക്കുന്നത്. ജയിലിൽ കിടക്കേണ്ട എസ്പിക്ക് പ്രമോഷൻ നൽകിയതുപോലെ സ്ഥലം മാറ്റം നൽകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.