ആക്രി പെറുക്കാനെന്ന വ്യാജേന എത്തി മോഷണം; കളമശേരിയില്‍ തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

Jaihind Webdesk
Friday, May 31, 2024

 

കൊച്ചി: ആക്രി പെറുക്കാനെന്ന വ്യാജന വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ കളമശേരി പോലീസിന്‍റെ പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ ജ്യോതി, നാഗമ്മ, കാളിയമ്മ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ആക്രി പെറുക്കാൻ എന്ന വ്യാജേന വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിസരത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആളില്ലാത്ത സമയത്ത് കൂട്ടത്തോടെ എത്തി അവിടെയുള്ള വിലപിടിപ്പുള്ള സാധനസാമഗ്രികൾ മോഷണം നടത്തി കടന്നു കളയുകയാണ് ഇവരുടെ രീതി.

കഴിഞ്ഞ വ്യാഴാഴ്ച ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന എബിസി എംപോറിയം എന്ന സ്ഥാപനത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുതുതായി വന്ന ബാത്റൂം ഫിറ്റിംഗ് ഉൽപ്പന്നങ്ങൾ പ്രദർശനത്തിനു വെക്കുന്നതിനു മുന്നോടിയായി കടയുടെ പുറത്ത് ജനറേറ്റർ റൂമിനോട് ചേർന്നുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഡിസ്പ്ലേ വെക്കുന്നതിനായി ഇന്നലെ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്ന് സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാല് നാടോടി സ്ത്രീകൾ പലപ്പോഴായി വന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതായി കാണുന്നത്. ഏകദേശം 3. 5 ലക്ഷം രൂപയുടെ ബാത്ത്റൂം ഫിറ്റിംഗുകൾ ആണ് ഇവർ മോഷണം നടത്തിയത്.