പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പരിഹാരം കാണാന്‍ സർക്കാരിന് സാധിച്ചിട്ടില്ല; ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെ പഠിപ്പിക്കും, വിമർശനവുമായി വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, May 21, 2024

 

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ യുഡിഎഫും കോണ്‍ഗ്രസും സമര രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ വിഷയം കഴിഞ്ഞ രണ്ടു വര്‍ഷവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതാണ്. എന്നിട്ടും ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. . ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

അപകടകരമായ നിലയിലേക്കാണ് പൊതുവിദ്യാഭ്യാസരംഗം പോകുന്നത്. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ പ്രവേശന പ്രശ്‌നത്തിന് പരിഹാരമാകില്ല. കഴിഞ്ഞ രണ്ട് വർഷവും ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ സീറ്റുകളുടെ മാത്രം എണ്ണം കൂട്ടിയത് പരാജയമായിരുന്നുവെന്ന് തെളിഞ്ഞതാണ്. ഹയര്‍ സെക്കന്‍ഡറി ഗുണനിലവാരം ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തെറ്റായ തീരുമാനം തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.  കുട്ടികള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ ബാച്ചുകള്‍ കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അനുവദിച്ചാല്‍ സര്‍ക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. എന്നിട്ടും ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറല്ല.  മലപ്പുറത്ത് മാത്രമല്ല മറ്റു ജില്ലകളിലും സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുപറഞ്ഞാലും മലപ്പുറം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? മലപ്പുറത്തെ കുട്ടികള്‍ വലിയ വിജയം നേടുന്നത് കോപ്പിയടിച്ചതു കൊണ്ടാണെന്ന് പണ്ട് വി.എസ് അച്യുതാനന്ദനും പറഞ്ഞിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജില്ല ഇന്ന് വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുകയാണ്. ഇന്ത്യയിലെ പ്രശസ്തമായ പല കോളേജുകളിലും ഈ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. അതിനെ അഭിമാനത്തോടെയാണ് നോക്കിക്കാണേണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.