‘സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു’; ഡി.വൈ.എസ്.പി കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു

Jaihind News Bureau
Friday, December 7, 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ജോലിയും ലഭിക്കാതായതോടെയാണ് ഈ നിര്‍ദ്ധന കുടുംബം നീതിക്കുവേണ്ടി തെരുവിലേക്കിറങ്ങുന്നത്. നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു.

വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനല്‍കുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്റെ അച്ഛന്‍ ഗവണ്‍മെന്റ് പ്രസില്‍ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെന്‍ഷനാവുന്ന ദിനം അച്ഛന്‍ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാന്‍ വെണ്‍പകര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സനല്‍ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു. സനല്‍ പോയതോടെ കുഞ്ഞുങ്ങളും സനലിന്റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിലുള്ളത്. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്കെത്തി. സനലിന്റെ ഓര്‍മ നിലനില്‍ക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ സഹായം തേടുകയാണ് വിജി.