ശക്തമായ പ്രചാരണ പരിപാടികളുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

Jaihind Webdesk
Thursday, March 28, 2019

കണ്ണൂരിൽ ജനാധിപത്യ മാർഗത്തിലൂടെ അല്ല സി.പി.എം ജയിച്ചുകൊണ്ടിരിക്കുന്നതെന്നും, മറിച്ച് ബൂത്ത് പിടിച്ചടക്കിയും കള്ളവോട്ടുകൾ ചെയ്തുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴയിൽ വോട്ടർമാരെ നേരിൽ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവിശ്വാസികളുടെ വോട്ടുറപ്പിക്കാൻ ശക്തമായ പര്യടനമാണ് മലയോര മേഖലയിൽ രാജ് മോഹൻ ഉണ്ണിത്താൻ കാഴ്ചവെച്ചത്. ചെറുപുഴ മേഖലയിലെ പള്ളികളും കോണ്‍വെന്‍റുകളും അമ്പലങ്ങളും മസ്ജിദുകളും സന്ദർശിച്ച് അദ്ദേഹം വോട്ടുതേടി. രാവിലെ ചെറുപുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരെ കണ്ടായിരുന്നു പ്രചരണത്തിന്‍റെ തുടക്കം. തുടർന്ന് ചെറുപുഴ അയ്യപ്പക്ഷേത്രത്തിലെത്തി ദർശനം നടത്തി. ക്ഷേത്രം ഭാരവാഹികളുമായി സംസാരിച്ചു. ഇടയ്ക്ക് ചെറുപുഴ ടൗണിലും ബസ് സ്റ്റാൻഡിലും വോട്ടർമാരെ കണ്ട് താൻ മത്സരരംഗത്തുണ്ടെന്നും വോട്ട് തന്ന് ജയിപ്പിക്കണമെന്നും അഭ്യർഥിച്ചു.

തുടർന്ന് കോലുവള്ളി, പുളിങ്ങോം, കോഴിച്ചാൽ, രാജഗിരി, കാനംവയൽ, ജോസ്ഗിരി എന്നിവിടങ്ങളിലെത്തി ആരാധനാലയങ്ങളിൽ വോട്ടർഭ്യർഥിച്ചു. തുടർന്ന് ഈസ്റ്റ് എളേരി ആയന്നൂർ ശിവക്ഷേത്രസന്നിധിയിലെത്തി ക്ഷേത്രം ഭാരവാഹികൾ, തന്ത്രി എന്നിവരെയും വിശ്വാസികളെയും കണ്ട് വോട്ട് തേടുകയും അവിടെ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പര്യടനം തുടരുകയും ചെയ്തു. ചെറുപുഴയിലെയും ഈസ്റ്റ് എളേരിയിലെയും നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു. കല്യാശേരിയും പയ്യന്നൂരും അടങ്ങുന്ന കണ്ണൂരിൽ ജനാധിപത്യ മാർഗത്തിലൂടെ അല്ല സി.പി.എം ജയിച്ചുകൊണ്ടിരിക്കുന്നതെന്നും, മറിച്ച് ബൂത്ത് പിടിച്ചടക്കിയും കള്ളവോട്ടുകൾ ചെയ്തും ആളുകളെ ഭീഷണിപ്പെടുത്തിയും ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസര്‍ഗോഡ് മണ്ഡലത്തിൽ രണ്ടാം ഘട്ടം പ്രചരണം പൂർത്തിയാക്കാനുള്ള തിരക്കിലാണ് രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിലെ വോട്ടർമാരിൽ നിന്നും ശക്തമായ പിന്തുണയുണ്ടെന്നും ഇത്തവണ വിജയം യു.ഡി.എഫിനാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഉറപ്പിച്ചു പറഞ്ഞു.