പി വി അൻവർ വീണ്ടും വിവാദത്തിൽ; കോടികൾ വിലവരുന്ന പാട്ടഭൂമി സ്വന്തമാക്കാൻ ശ്രമിച്ചെന്ന് ആരോപണം;

Jaihind Webdesk
Wednesday, June 26, 2019

P.V-Anwar-MLA

പി വി അൻവർ എം.എല്‍.എ വീണ്ടും ഭൂമിതട്ടിപ്പ് വിവാദത്തിൽ.  പി.വി.അന്‍വര്‍ കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ  റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി.  ആലുവയിൽ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമി സ്വന്തം പേരിലേക്ക് വ്യാജരേഖയുണ്ടാക്കി പി വി അൻവർ മാറ്റിയെന്നാണ് ആരോപണം.

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്‍റർനാഷണൽ ഹൗസിംഗ് കോംപ്ലക്സ് എന്ന സ്ഥാപനത്തിനായിരുന്നു. കാക്കനാട് സ്വദേശി ജോയ് മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.   1991-ല്‍ ജോയ്മെറ്റ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 99 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകി. 2006-ൽ ജോയ്മെറ്റ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് കടക്കെണിയിൽ ആയതോടെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ലേലനടപടി ആരംഭിച്ചു.  ഈ ലേലത്തില്‍ 99 വർഷത്തേക്കുള്ള പാട്ടക്കരാർ പിവി അൻവർ എംഎൽഎ മാനേജിംഗ് ഡയറക്ടർ ആയ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ് നേടി.  എന്നാൽ പാട്ടക്കരാറിന്‍റെ മറവിൽ 2006 മുതൽ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് പിവി അൻവർ എംഎൽഎ ശ്രമിച്ചു എന്നാണ് ആരോപണം.  ഇതിന് വേണ്ടി പുതിയ തണ്ടപ്പേർ നമ്പർ ഉണ്ടാക്കുകയും ചെയ്തു.

ഇതിനെതിരെ ഉടമസ്ഥര്‍ റവന്യൂ വകുപ്പിനെ സമീപിച്ചു.  ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാന നികുതി അടയ്ക്കാൻ പിവി അൻവർ എംഎൽഎയ്ക്ക് സഹായം ചെയ്തതെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.  ഉടമസ്ഥനല്ലാത്ത ആളിൽ നിന്നും സ്ഥലത്തിന്‍റെയും കെട്ടിടത്തിന്‍റെയും അടിസ്ഥാന നികുതി സ്വീകരിച്ചതിനെകുറിച്ച് ആ‍‍ർഡിഒ  തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരില്‍ നിന്നും തഹസിൽദാർ വിവരങ്ങൾ ശേഖരിച്ചു.  ഉടമസ്ഥാവകാശം നിർണയിക്കും വരെ പിവി അൻവറിൽ നിന്നും കരം സ്വീകരിക്കാൻ പാടില്ലെന്നാണ് റവന്യൂവകുപ്പിന്‍റെ തീരുമാനം.