ആശ്രമത്തിന് നേരെ നടന്ന അക്രമം : അന്വേഷണത്തിന് പ്രത്യേക സംഘം
Jaihind TV News Report
Jaihind TV Web Desk
October 27, 2018
1 min read
•
Updated: June 05, 2026
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്ന് രാവിലെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടന്നത്. അക്രമി സംഘം രണ്ട് കാറുകൾക്ക് തീയിട്ടു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.
സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിന്‍റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. സന്ദീപാനന്ദ ഗിരിയെ ലക്ഷ്യമിട്ടാണ് അക്രമമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമം നടക്കുമ്പോൾ ആശ്രമത്തിലെ സിസി ടിവി ദൃശ്യങ്ങൾ പ്രവർത്തനരഹിതമാണ്. സമീപത്തെ സിസി ടിവികളിലും അക്രമികളുടെ ദ്യശ്യങ്ങൾ പതിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ആശ്രമം സന്ദർശിച്ചു. നിലപാടുകളെ ആശയപരമായി നേരിടുന്നതിന് പകരം ആക്രമ മാർഗം സ്വീകരിക്കുന്നത് ശരിയല്ലെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുലർച്ചെ രണ്ട് മണിയോടെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൻ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നിൽ അക്രമികൾ റീത്തും വെച്ചിട്ടുണ്ട്. ആക്രമത്തിൽ രണ്ടു കാറുകളും സ്കൂട്ടറും നശിച്ചു. രണ്ടു വാഹനത്തിൽ എത്തിയ സംഘമാണ് അക്രമണം നടത്തിയത്. വീടിന്‍റെ ചില ഭാഗങ്ങളിൽ തീ പടരുന്നത് കണ്ട് അയൽവാസികളാണ് സന്ദീപാനന്ദഗിരിയെ വിവരം അറിയിച്ചത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. അക്രമത്തിന് പിന്നിൽ സംഘപരിവാറാണെന്നാണ് ആരോപണം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘപരിവാറിന് എതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയും താഴമൺ തന്ത്രി കുടംബവും പന്തളം കൊട്ടാരവുമാണെന്ന് സന്ദീപാനന്ദ ഗിരി ആരോപിച്ചു. ആശ്രമത്തിന് പോലീസ് കാവൽ ഏർപെടുത്തിയിട്ടുണ്ട്.
അതേ സമയം സംഭവത്തിൽ ദുരഹത ഉണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. സിപിഎം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ആക്രമമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10