സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി; തൊട്ടുപിന്നാലെ ഇ.ഡി 'പൂട്ടുന്നു'; മുരാരി ബാബു ഇ.ഡിയുടെ ചോദ്യമുനയില്‍
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബു ഇന്ന് രാവിലെ പത്ത് മണിയോടെ ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി. നേരത്തെ സമൻസ് അയച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങൾ, പീഠങ്ങൾ, ശ്രീകോവിൽ വാതിൽ ഫ്രെയിമുകൾ എന്നിവ പൊതിഞ്ഞ സ്വർണ്ണപ്പാളികൾ ചെമ്പ് തകിടുകളാണെന്ന് രേഖപ്പെടുത്തി കൃത്രിമം കാട്ടിയെന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം.
ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിച്ച കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതേ രീതിയിൽ പുറത്തിറങ്ങിയ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ എന്നിവരെയും വൈകാതെ ചോദ്യം ചെയ്തേക്കും. കേസിലെ മറ്റ് പ്രതികളായ തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരടക്കം ഒൻപത് പേർക്കും വൈകാതെ ഇ.ഡി സമൻസ് അയച്ചേക്കുമെന്നാണ് വിവരം.
നേരത്തെ എസ്.ഐ.ടി ശേഖരിച്ച മൊഴികളും രേഖകളും കോടതി അനുമതിയോടെ ഇ.ഡി കൈപ്പറ്റിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സ്വർണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച പണം എവിടെയെല്ലാം നിക്ഷേപിച്ചു, ഈ തുക ഉപയോഗിച്ച് എവിടെയെല്ലാം സ്വത്തുക്കൾ സമ്പാദിച്ചു എന്നിവയാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി നീങ്ങുന്നതോടെ കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.