'ഭരണഘടനയെ നോക്കുകുത്തിയാക്കി സംഘപരിവാർ അഴിഞ്ഞാടുന്നു'; പള്ളി സന്ദർശനം വെറും പ്രഹസനമെന്ന് ദീപിക

ഭരണഘടന നൽകുന്ന സംരക്ഷണ കവചത്തെ തകർത്ത് രാജ്യം ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഗോൾവാൾക്കർ മുതൽ മോഹൻ ഭാഗവത് വരെയുള്ളവർ പണ്ടുമുതലേ നടത്തിവരുന്നതെന്ന് ദീപിക മുഖപത്രം ആരോപിക്കുന്നു. ഭരണഘടനാ കോട്ടയുടെ കാവൽക്കാരാകേണ്ട സർക്കാർ തന്നെ ഈ കടന്നുകയറ്റത്തിന് നിശബ്ദമായ പിന്തുണ നൽകുകയാണ്. ക്രിസ്മസ് കാലത്ത് രാജ്യമെമ്പാടും ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ഈ നിഗൂഢമായ മൗനത്തിന്റെ ഫലമാണെന്നും ദീപിക കുറ്റപ്പെടുത്തുന്നു.
ഹിന്ദുത്വ വർഗീയവാദികൾ തെരുവുകളിൽ അക്രമം അഴിച്ചുവിടുമ്പോൾ പ്രധാനമന്ത്രി നടത്തുന്ന പള്ളി സന്ദർശനങ്ങൾ വെറും പ്രദർശന വസ്തുവാണെന്ന് ദീപിക വിമർശിക്കുന്നു. വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ പ്രീതിപ്പെടുത്താൻ നടത്തുന്ന ഈ സന്ദർശനങ്ങളിൽ ലവലേശം ആത്മാർത്ഥതയില്ല. സന്ദർശനത്തിന് അപ്പുറം, വിശ്വാസികൾ ആക്രമിക്കപ്പെടുമ്പോൾ അതിനെ അപലപിക്കാനോ കർശന നടപടി സ്വീകരിക്കാനോ പ്രധാനമന്ത്രി തയ്യാറാകാത്തത് അദ്ദേഹത്തിന്റെ നിശബ്ദത കുറ്റകരമാണെന്നതിന് തെളിവാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രിസ്മസ് അവധി റദ്ദാക്കലുകളും വിവേചനങ്ങളും പുതിയൊരു മതാധിപത്യത്തിന്റെ സൂചനയാണെന്നും ദീപിക വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ അവധി നിഷേധിച്ചതും ഛത്തീസ്ഗഡിൽ ക്രിസ്മസ് തലേന്ന് ബന്ദ് പ്രഖ്യാപിച്ചതും ഇതിന്റെ ഉദാഹരണങ്ങളാണ്. 11 വർഷത്തെ ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്നും, നിവേദനങ്ങൾ നൽകുന്നതുകൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും ഇതിനെതിരെ നിയമപരമായ പോരാട്ടം വേണമെന്നും സഭ മുഖപത്രം ആഹ്വാനം ചെയ്യുന്നു.
സംഘപരിവാറിന്റെ തുറന്ന ഭീഷണികളേക്കാൾ ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തുന്നത് ഭരണകൂടം പാലിക്കുന്ന അർത്ഥഗർഭമായ നിശബ്ദതയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സർക്കാരുകൾ നടത്തുന്ന ഈ നീക്കങ്ങൾക്കെതിരെ കോടതികളെ സമീപിക്കണമെന്നും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിലപാട് വേണമെന്നും മുഖപ്രസംഗം ഊന്നിപ്പറയുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.