ഉത്തർപ്രദേശിൽ വനിതകൾ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Saturday, December 7, 2019

ഉത്തർപ്രദേശിൽ വനിതകൾ സുരക്ഷിതരല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥിന്‍റെ ഭരണത്തിൻ കീഴിൽ ക്രിമിനലുകളുടെ വാഴ്ചയാണെന്ന് അവർ പറഞ്ഞു. ഉന്നാവോ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്നു പ്രിയങ്ക ഗാന്ധി.

സംസ്ഥാനത്ത് ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാൽ സ്ത്രീകൾക്ക് സ്ഥാനമില്ലാത്ത രീതിയിലാണ് അദ്ദേഹം സംസ്ഥാനത്തെ മാറ്റിയത്. കഴിഞ്ഞ ഒരു വർഷമായി പീഡനത്തിന് ഇരയായ പെൺകുട്ടി നിരന്തരം ഉപദ്രവത്തിനും ഭീഷണിക്കും വിധേയയായി. ആക്രമികൾക്ക് ബിജെപി ബന്ധം ഉണ്ട്. അതുകൊണ്ട് ഇവരെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. പെൺകുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. യുപിയിൽ പെൺകുട്ടികൾ സ്കൂളിൽ പോകാൻ പോലും ഭയക്കുന്നു. യു.പിയിലെ ക്രമസമാധാന നിലയിലെ പൊള്ളത്തരം ഇതോടെ വ്യക്കതമായതായി പ്രിയങ്ക ഗാന്ധി പറന്നു.

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി നൽകാൻ നമുക്ക് കഴിഞ്ഞില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഉന്നാവോ പെൺകുട്ടിയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.