റെയില്‍വെ വാഗണിലൂടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരണം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, March 28, 2020

കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണ്ണാടക ഗവണ്മെന്‍റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണ്ണതോതില്‍ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ വില കുതിച്ചു കയറും.

കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം), പെരുമ്പാട്ടി (മാക്കൂട്ടം), മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കു ലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കര്‍ണ്ണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകള്‍ കര്‍ണ്ണാടക സർക്കാർ മണ്ണിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അവശ്യ സാധനങ്ങള്‍, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.