തോൽവി ഭയന്ന് നുണപ്രചരണം: കണ്ണൂരിൽ സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത്; യുഡിഎഫ് പരാതി നൽകി

കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെയും പേരുകൾ വലിച്ചിഴച്ച് നിർമ്മിച്ച ഈ വ്യാജ കത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും അദ്ദേഹം പരാതി നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ വ്യാജ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും താൻ എഐസിസിക്ക് കത്ത് നൽകി എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. എന്നാൽ ഇത്തരമൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും, വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ എതിരാളികൾ പടച്ചുവിട്ട 'നുണ ബോംബ്' ആണിതെന്നും അദ്ദേഹം വ്യക്തമാക്കി. എഐ (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി നിർമ്മിച്ചാണ് ഈ വ്യാജരേഖ തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ആരെയും സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിന് സമാനമായ നീക്കമാണിതെന്നും പരാജയഭീതി പൂണ്ട എതിരാളികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഐടി നിയമങ്ങളുടെയും പെരുമാറ്റച്ചട്ടത്തിന്റെയും നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.