ഹാർദിക് മുംബൈയിൽ തുടരും, പക്ഷേ ക്യാപ്റ്റനാകില്ല; പുതിയ നായകനായി തിലക് വർമയോ ബുമ്രയോ?
മുംബൈ: മാസങ്ങളായി തുടരുന്ന ട്രേഡ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക്കുമായി ബന്ധപ്പെട്ട കൈമാറ്റ ചർച്ചകൾ ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നും മുംബൈയ്ക്ക് അനുയോജ്യമായ ഡീലുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. ഇതോടെ 2027 ഐപിഎൽ സീസണിലും ഹാർദിക് മുംബൈയ്‌ക്കൊപ്പം തുടരുമെന്നാണ് സൂചന.
എന്നാൽ, ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാനാണ് ഫ്രാഞ്ചൈസിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസൺ മുതൽ പുതിയ നായകന്റെ കീഴിൽ കളിക്കാനാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്നതിൽ മുൻ നായകൻ രോഹിത് ശർമയ്ക്കും നിർണായക പങ്കുണ്ടെന്നാണ് സൂചന. മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. പകരം, ടീമിന്റെ അടുത്ത നായകൻ ആരാകണമെന്ന ചർച്ചകളിൽ താരം സജീവമായി പങ്കെടുക്കുന്നുണ്ട്.
ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിലക് വർമയുടെയും ജസ്പ്രീത് ബുമ്രയുടെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തിലക് വർമയ്ക്കാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹാർദിക്കിനെ സ്വന്തമാക്കുന്നതിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായും മുംബൈ ഇന്ത്യൻസ് ചർച്ച നടത്തിയിരുന്നു. ഹാർദിക്കിന് പകരമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ നൽകാമെന്ന് കൊൽക്കത്ത നിർദേശിച്ചെങ്കിലും മുംബൈ അതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം.
ചെന്നൈ സൂപ്പർ കിങ്സുമായും മുംബൈ ചർച്ചകൾ നടത്തിയേക്കുമെന്നാണ് സൂചന. എന്നാൽ, ചെന്നൈ പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുക.
മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും 2027 സീസണിൽ മുംബൈ ഇന്ത്യൻസ് നിലനിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തായിരുന്നില്ലെങ്കിലും ഒരു സീസണിന്റെ പ്രകടനത്തിന്റെ പേരിൽ താരത്തെ ഒഴിവാക്കാൻ ഫ്രാഞ്ചൈസി തയ്യാറാകില്ലെന്നാണ് മുംബൈയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മുംബൈയുടെ ദീർഘകാല പദ്ധതികളിൽ സൂര്യകുമാറിന് ഇപ്പോഴും പ്രധാന സ്ഥാനമുണ്ടെന്നാണ് സൂചന.അതേസമയം, രണ്ട് വർഷത്തെ കരാറിൽ ടീമിന്റെ ഹെഡ് കോച്ചായി എത്തിയ മഹേല ജയവർധനെ ഒരു വർഷം കൂടി സ്ഥാനത്ത് തുടരാനും സാധ്യതയുണ്ട്.
2027 ഐപിഎൽ സീസണിന് ശേഷം മെഗാ ലേലം നടക്കില്ലെന്ന സാഹചര്യത്തിലാണ് മുംബൈ ഇന്ത്യൻസ് നിലവിൽ വലിയ അഴിച്ചുപണിക്ക് മുതിരാത്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ പ്രധാന താരങ്ങളെ നിലനിർത്തിക്കൊണ്ട് നേതൃത്വത്തിൽ മാത്രം മാറ്റം വരുത്താനുള്ള നീക്കമാണ് ഫ്രാഞ്ചൈസി പരിഗണിക്കുന്നതെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.