ഡാനിഷ് സിദ്ദിഖി അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതല്ല ; താലിബാന്‍ ക്രൂരമായി തൊഴിച്ചും വെടിവച്ചും കൊന്നതെന്ന് റിപ്പോർട്ട്
Jaihind TV News Report
Jaihind TV Web Desk
July 30, 2021
1 min read
•
Updated: June 10, 2026
വാഷിങ്ടണ്‍ : പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദീഖി അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അമേരിക്കന്‍ മാധ്യമമായ വാഷിങ്ടന്‍ എക്‌സാമിനര്‍. കൊന്ന ശേഷം മൃതദേഹം വെടിവച്ച് വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പത്തിയെട്ടുകാരനായ ഡാനിഷ് സിദ്ദീഖിയുടെ വിവരങ്ങള്‍ തിരിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. കാണ്ഡഹാറിലെ സ്പിന്‍ ബൊള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിദ്ദീഖി കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. സിദ്ദീഖിയുടെ മരണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു താലിബാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു കടകവിരുദ്ധമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഡാനിഷ് സിദ്ദീഖി അഫ്ഗാന്‍ ദേശീയ സേനയ്‌ക്കൊപ്പമാണ് സ്പിന്‍ ബൊള്‍ഡാക്ക് മേഖലയിലേക്കു പോയതെന്ന് വാഷിങ്ടന്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസ് പോസ്റ്റില്‍നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സംഘം വേര്‍പിരിഞ്ഞു. കമാന്‍ഡറും കുറച്ചാളുകളും ഡാനിഷ് ഉള്‍പ്പെട്ട സംഘത്തില്‍നിന്ന് അകന്നു പോയി. ഡാനിഷിനൊപ്പം മൂന്ന് അഫ്ഗാന്‍ സൈനികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഡാനിഷിനു പരുക്കേറ്റതോടെ ഇവര്‍ അടുത്തു കണ്ട പള്ളിയില്‍ കയറി പ്രാഥമിക ശുശ്രൂഷ സ്വീകരിച്ചു.
ഒരു മാധ്യമപ്രവര്‍ത്തകന്‍ പള്ളിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ താലിബാന്‍ വീണ്ടും ആക്രമണം നടത്തി. സിദ്ദീഖി ഉണ്ടെന്ന് അറിഞ്ഞതു കൊണ്ടുമാത്രമാണ് താലിബാന്‍ പള്ളി ആക്രമിച്ചത്. ഡാനിഷിനെ ജീവനോടെ പിടികൂടിയ താലിബാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചശേഷം അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സേനാ കമാന്‍ഡറും ഒപ്പമുണ്ടായിരുന്നവരും വെടിയേറ്റു മരിച്ചു. ഡാനിഷിന്റെ തലയില്‍ അടിയേറ്റിരുന്നുവെന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ പതിച്ചിരുന്നുവെന്നും ചിത്രങ്ങളില്‍നിന്നു വ്യക്തമാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിദ്ദീഖിയെ കൊന്ന് മൃതദേഹം വികൃതമാക്കിയതിലൂടെ ആഗോളതലത്തിലുള്ള യുദ്ധനിയമങ്ങളൊന്നും പാലിക്കാന്‍ ഒരുക്കമല്ലെന്ന സൂചനയാണു താലിബാന്‍ നല്‍കുന്നതെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിദ്ദീഖിയെ വെടിവച്ചുകൊന്ന ശേഷം മൃതദേഹത്തോടു മോശമായി പെരുമാറിയെന്ന് അഫ്ഗാന്‍ സൈനിക കമാന്‍ഡര്‍ ഇന്ത്യന്‍ മാധ്യമത്തോടു നേരത്തേ വെളിപ്പെടുത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10