ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകളിൽ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
Jaihind TV News Report
Jaihind TV Web Desk
January 01, 2021
1 min read
•
Updated: June 10, 2026
ഒഴിവുകൾ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകളിൽ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. കാലിക്കറ്റ് സർവകലാശാലയിൽ 35 പേരെ സ്ഥിരപ്പെടുത്തുന്നു. ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തൽ റദ്ദാക്കാൻ ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി. സർവകലാശാലകളിലെ സ്ഥിരപ്പെടുത്തൽ നീക്കം സിപിഎം നിർദ്ദേശപ്രകാരമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
സർവകലാശാലകളിലെ അനധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ദിവസവേതനക്കാരായ താൽക്കാലിക ജീവനക്കാരെ സർവകലാശാലകളിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ നീക്കങ്ങൾ നടക്കുകയാണ്. വിവിധ സർവകലാശാലകളിൽ മൂവായിരത്തോളം പേർ ദിവസക്കൂലി അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലുമായി നിലവിൽ ജോലി ചെയ്യുന്നുണ്ട്. ആദ്യപടിയായി കഴിഞ്ഞദിവസം ചേർന്ന കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം മുപ്പത്തി അഞ്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. പത്തുവർഷക്കാലം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലി ചെയ്തിരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവരുടെ കൂട്ടത്തിൽ വൈസ് ചാൻസലറുടെ ഡ്രൈവർ കൂടി ഉൾപ്പെട്ടത് കൊണ്ട് ചട്ടവിരുദ്ധമായ സ്ഥിരപ്പെടുത്താൻ വിസി അംഗീകരിക്കുകയായിരുവെന്ന് ആക്ഷേപമുണ്ട്.
ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, പ്ലംബർ, സെക്യൂരിറ്റി ഗാർഡ്, ഗാർഡണർ, റൂംബോയ്, പ്രോഗ്രാമർ, ഇലക്ട്രിഷ്യൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് സ്ഥിരനിയമനം നൽകിയത്. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിൻഡിക്കേറ്റ് യോഗങ്ങളിൽ പരിഗണിക്കാനാണ് നീക്കം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മറപിടിച്ച് കേരള സർവകലാശാലയിൽ ദിവസവേതനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ സിണ്ടിക്കേറ്റിൽ സമർപ്പിക്കാനായി വൈസ് ചാൻസിലറുടെ പരിഗണനയിലാണ്. സംസ്‌കൃത സർവകലാശാലയിലും കൊച്ചി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും ജോലി ചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ നടത്താൻ പി.എസ്.സിയെ ചുമതലപ്പെടുത്തിയത്. തുടർന്ന് അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ് നിയമനങ്ങൾക്കുള്ള സ്‌പെഷ്യൽ റൂളും നടപ്പാക്കിയതുകൊണ്ട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചു. അതുവരെ ജോലിചെയ്തിരുന്ന എല്ലാ താൽക്കാലികക്കാരെയും പൂർണമായും പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ 3 മാസം മുമ്പ് ഇരുപത് അനധ്യാപക തസ്തികകൾക്കുള്ള സ്‌പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും ഒഴിവുകൾ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യുവാൻ സർവകലാശാലകൾ തയ്യാറാകാത്തത് കൊണ്ട് പിഎസ്സിക്ക് ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞിട്ടില്ല.
കാലിക്കറ്റ് സർവകലാശാല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്നും മറ്റ് സർവ്വകലാശാലകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തടയാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10