റിസോർട്ടിൽ മരണം : നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു; പ്രത്യേക സമിതി അന്വേഷിക്കും; നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

Jaihind News Bureau
Wednesday, January 22, 2020

മലയാളികളായ എട്ടു വിനോദ സഞ്ചാരികൾ നേപ്പാളിലെ ദമനിലെ റിസോർട്ടിൽ മരണപ്പെട്ട സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാൾ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും എന്നാണ് കാഠ്മണ്ഡു പോലിസ് നൽകുന്ന വിവരം. മരണകാരണത്തിൽ കൂടുതൽ വരുത്താനുള്ള അന്വേഷണം കാഠ്മണ്ഠു പോലീസ് തുടങ്ങിയിട്ടുണ്ട്. ഹീറ്ററിൽ നിന്നുള്ള വിഷവാതകം ഉള്ളിൽ ചെന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയാഗേച്ചു.

അതേസമയം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞദിവസമാണ് കാഠ്മണ്ഡുവിൾ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിൽ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീൺ നായരും ഭാര്യയും മൂന്നു മക്കളും, കോഴിക്കോട് കുന്ദമംഗലത്തുനിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണു മരിച്ചത്.