നീതു ജോൺസൺ സൈബർ സഖാക്കളുടെ ‘ക്യാപ്സൂള്‍’ തന്ത്രം ; കാത്തിരുന്ന് പൊളിച്ച് അനില്‍ അക്കര

Jaihind News Bureau
Tuesday, September 29, 2020

 

തൃശൂർ: അനിൽ അക്കര എംഎൽഎക്കെതിരെ സിപിഎം നടത്തിയ സൈബർ ആക്രമണം നിർവീര്യമായി. ഒരു വിദ്യാർത്ഥിനിയുടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം എംഎൽഎ രാഷ്ട്രീയം കളിച്ച് തകർക്കുന്നു എന്നായിരുന്നു പ്രചരണം. എന്നാൽ സിപിഎം പ്രചരിപ്പിച്ച നീതു ജോൺസൺ എന്ന വിദ്യാർത്ഥിനി ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു എന്ന് വ്യക്തമായി.

രണ്ട് മണിക്കൂറാണ് അനിൽ അക്കര എങ്കക്കാട്- മങ്കര റോഡിൽ കാത്തിരുന്നത്. പക്ഷേ, നീതു വന്നില്ല. നുണക്കൊട്ടാരം കെട്ടി പൊക്കിയ സിപിഎം മേസ്തിരിമാർ ആ ഏരിയയിൽ തന്നെയുണ്ടായിരുന്നില്ല. ഒരു പാവപ്പെട്ട കുട്ടിയുടെ വീട് എന്ന സ്വപ്നം എംഎൽഎ തകർക്കുന്നതിനെ കുറിച്ച് കണ്ണീരിൽ ചാലിച്ച് സിപിഎം എഴുതിയ തിരക്കഥ സത്യത്തിന്‍റെ പാറയിൽ തട്ടി തകർന്നു.

സിപിഎം സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച പോസ്റ്ററിന്‍റെ ചുരുക്കം ഇങ്ങനെയായിരുന്നു. ‘സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്‍റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീട് ഞങ്ങളുടെ സ്വപ്നമാണ്. ലൈഫ് മിഷൻ ലിസ്റ്റിൽ പേരുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്. സിപിഎമ്മിന്‍റെ സൈബർ പ്രചരണത്തിൽ പറയുന്ന മങ്കര സ്വദേശി നീതു ജോൺസണോ കുട്ടിയെ അറിയാവുന്നവരോ സമീപിച്ചാൽ വീട് വെച്ച് നൽകുമെന്ന് അനിൽ അക്കര പ്രഖ്യാപിച്ചു.

https://www.facebook.com/AnilAkkaraMLA/photos/a.1678394769154192/2749810265345965/

തുടർന്നാണ് വാർത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മുൻകൂട്ടി പ്രഖ്യാപിച്ച് എംഎൽഎയും എംപി രമ്യ ഹരിദാസും കൗൺസിലർ സൈറാ ബാനുവും കാത്തു നിന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിൽ സി പി എമ്മിനെതിരെ നിരന്തര പോരാട്ടത്തിലാണ് അനിൽ അക്കര എംഎൽ എ. വധ ഭീഷണിയും, വ്യക്തിഹത്യയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സി പി എം രംഗത്തുണ്ടെങ്കിലും എംഎൽഎയുടെ പോരാട്ട വീര്യം കൂടിയിട്ടേയുള്ളൂ.

https://www.facebook.com/AnilAkkaraMLA/videos/3300893253311902

https://www.youtube.com/watch?v=ffuMoJPtOUU