പശുവിന്‍റെ പേരില്‍ വീണ്ടും കൊലപാതകം; ബിഹാറിലെ അറാറിയ ജില്ലയില്‍

Jaihind Webdesk
Friday, May 3, 2019

ബിഹാര്‍: അറാറിയ ജില്ലയില്‍ കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്കനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ ദാക് ഹരിപൂര്‍ ഗ്രാമത്തിലാണ് മഹേഷ് യാദവിനെ (55) ജനക്കൂട്ടം കന്നുകാലി മോഷണം ആരോപിച്ച് പിടികൂടി മര്‍ദിച്ചുകൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ് പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 29നും അറാറിയയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. കന്നുകാലി മോഷണം ആരോപിച്ച് മുന്നൂറോളം വരുന്ന ആള്‍ക്കാര്‍ ഒരാളെ തല്ലിച്ചതയ്ക്കുകയായിരുന്നു. മുഹമ്മദ് കബൂള്‍ എന്നയാളാണ് അന്ന് ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ചതിന് ശേഷവും മൃതശരീരത്തില്‍ മര്‍ദനം തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

മോദി ഭരണത്തില്‍ നിരവധി പേര്‍ക്കാണ് പശുവിന്‍റെ പേരില്‍ ജീവന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഓരോ സംഭവങ്ങളിലും അന്വേഷണം പ്രഖ്യാപിക്കുമെങ്കിലും എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവ്. പശുവിന്‍റെ പേരിലുള്ള അക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയരാണ് എന്ന ആരോപണവും ശക്തമാണ്.