തൃശൂരില്‍ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി

Jaihind News Bureau
Friday, December 27, 2019

തൃശൂർ തളിക്കുളം എടശ്ശേരിയില്‍ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കൊല്ലപ്പെട്ട ജമാലിന്‍റെ മകൻ ഷെഫീഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യമുള്ളതായി പോലീസ് അറിയിച്ചു.

പണിക്കവീട്ടില്‍ ഹസൻ ഭാര്യ ഖദീജ (55 വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ് വസ്തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മാതാവിനെയും മർദ്ദിച്ചു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്.

അതേസമയം തീയിൽ നിന്ന് ജമാൽ എണീക്കാൻ ശ്രമിക്കുന്നത് കണ്ട് വീണ്ടും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത പള്ളിയിൽ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയവർ ഓടിയെത്തി ഷെഫീഖിനെ പിടികൂടി പോലീസിന് കൈമാറി. ജമാലിനെയും ഖദീജയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് വർഷത്തോളമായി ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.