കെ.എസ്.ആര്‍.ടി.സി തൊഴിലാളി സമരം ; മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യണം : എം.എം ഹസന്‍

Jaihind News Bureau
Friday, December 13, 2019

ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാത്തത് അന്യായമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ധനകാര്യ മന്ത്രിയേയും ഗതാഗത മന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. റ്റി.ഡി.എഫിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മാനേജ്‌മെന്‍റിന്‍റെയും സര്‍ക്കാരിന്‍റെയും കെടുകാര്യസ്ഥതയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നരേന്ദ്ര മോദി വിറ്റുതുലയ്ക്കുന്നത് പോലെയാണ് കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി പോലുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ പിണറായി വിജയന്‍ ഭരിച്ച് മുടിക്കുന്നതെന്നും ഹസന്‍ പരിഹസിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം മുടക്കുകയും അത് തവണ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിലൂടെ വേതന നിയമം ലംഘിച്ച ധനകാര്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ അവരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഐ.എന്‍.റ്റി.യു.യി, സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഒന്നടങ്കം സമരം ചെയ്യുന്നത് കേരളത്തിന്‍റെ ചരിത്രത്തിലാദ്യമാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ഭരണകാലത്ത് അവരുടെ തൊഴിലാളി സംഘടനകളും സര്‍ക്കാരിനെതിരെ സമരം ചെയ്യണ്ട വിധത്തിലുള്ള ജനദ്രോഹഭരണമാണ് കേരളത്തിലെന്നും ഹസന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ റ്റി.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എട്ടാംദിവസം പിന്നിടുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി, ആര്‍ ശശിധരന്‍, ആര്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.