പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ലോംഗ് മാർച്ച് നടത്തി

Jaihind News Bureau
Friday, January 10, 2020

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് തെങ്ങണയിൽ നിന്ന് രാമങ്കരിയിലേക്ക് ലോംഗ് മാർച്ച് നടത്തി. തെങ്ങണയിൽ നിന്ന് ആംരംഭിച്ച മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

മോദിയും അമിത് ഷായും ഇന്ത്യയെ സാമ്പത്തികമായി പിന്നിലാക്കി. ജനങ്ങളെ വ്യത്യസ്ത ചേരിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചങ്ങനാശേരി തെങ്ങണയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഉമ്മൻ ചാണ്ടിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് പതാക ഏറ്റുവാങ്ങി. ലോംഗ് മാർച്ചില്‍ നിരവധി പ്രവർത്തകർ അണിനിരന്നു. റാലിയിൽ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. ഇന്ത്യയുടെ സംസ്കാരത്തെ ബി.ജെ.പി സർക്കാർ തകർക്കാൻ ശ്രമിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പോരാട്ടം കോൺഗ്രസ് തുടരുമെന്നും ഇന്ത്യയിൽ വിവേചനം സൃഷ്ടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാമങ്കരിയിൽ ലോംഗ് മാർച്ചിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ആന്‍റോ ആന്‍റണി എം.പി  തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.